സംഭവത്തിൻ്റെ തുടക്കം ആരംഭിക്കുന്നതിങ്ങനെ. ഈ വാരമാദ്യം ജയ്മി കാരഗർ പ്രീമിയർ ലീഗിലെ ഈ സീസണിലെ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ലിവർപൂൾ താരമായ മുഹമ്മദ് സലായ്ക്ക് പകരം ടോട്ടനം താരമായ സൺ ഹ്യുങ് മിന്നിനെയാണ് ഉൾപ്പെടുത്തിയത്. സലാ 20 ഗോൾ നേടിയപ്പോൾ സണ്ണിന് 17 ഗോളുകൾ മാത്രമാണ് നേടാനായത്. എന്നാൽ ടോട്ടനം താരം 10 ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ സലായ്‌ക്ക് നാലെണ്ണത്തിന് മാത്രമാണ് വഴിയൊരുക്കാൻ കഴിഞ്ഞത്. ഈ കാരണം കൊണ്ടാണ് സൺ കാരഗറിൻ്റെ ടീമിൽ ഇടം നേടിയത്.
advertisement
ഈ വിഷയം ചർച്ച ചെയ്ത് കൊണ്ട് ഗോളുകളും അസിസ്റ്റുകളും ഒരുപോലെയാണെന്നും രണ്ടിലും ബുദ്ധിമുട്ടുള്ളതും അനായാസം നേടാൻ കഴിയുന്നതുമുണ്ടെന്നും രണ്ടും കണക്കുകൾ മാത്രമാണെന്നുമുള്ള ആരാധകന്റെ ട്വീറ്റിനു മറുപടിയായാണ് ഓവൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ആരാധകൻ പറഞ്ഞത് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ഓവൻ, തന്നെ സംബന്ധിച്ച് ഗോളുകൾ നേടുക എന്നുള്ളത് അസിസ്റ്റുകൾ നൽകുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്നും രണ്ടിനെയും തുല്യമായി പരിഗണിക്കുന്നത് വിഡ്ഢിത്തമാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം കരിയറിൽ മികച്ച സ്‌ട്രൈക്കറായിരുന്ന ഓവന്റെ പരാമർശം മുന്നേറ്റനിര താരങ്ങൾക്ക് പന്തെത്തിച്ച് കളം വാണിരുന്ന ഫാബ്രിഗാസിന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. "മൈക്കൽ പറഞ്ഞത് ഞാൻ പൂർണമായും അംഗീകരിക്കുന്നില്ല. ഗോളവസരം സൃഷ്ടിക്കുന്നത് ഗോൾ നേടുന്നതിനേക്കാളും, ഗോളിന് വേണ്ടിയുള്ള റണ്ണിനെക്കാളും ഇരട്ടി ബുദ്ധിമുട്ടുള്ള കാര്യമാണ്. മധ്യനിരയിൽ നിന്നും നിങ്ങളെ കണ്ടെത്താൻ ഞങ്ങൾക്കുള്ള വളരെ കുറച്ചു സമയവും സ്‌പേസും, അതിനു വേണ്ട മനോധർമവും സർഗാത്മകതയും വിലകുറച്ചു കാണരുത്," ഫാബ്രിഗാസ് മറുപടിയായി കുറിച്ചു.
നിലവിൽ ഫ്രഞ്ച് ക്ലബായ മൊണാക്കോയിൽ കളിക്കുന്ന ഫാബ്രിഗാസ് തന്റെ ഫുട്ബോൾ കരിയറിലിതു വരെ 207 അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 124 ഗോളുകളും നേടിയിട്ടുള്ള സ്പാനിഷ് താരം പ്രീമിയർ ലീഗിൽ ഏറ്റവുമധികം അസിസ്റ്റുകൾ സ്വന്തമാക്കിയ കളിക്കാരിൽ രണ്ടാം സ്ഥാനത്താണ്. പ്രീമിയർ ലീഗിൽ ആർസണലിനും ചെൽസിക്കും വേണ്ടി കളിച്ചിട്ടുള്ള താരം 111 അസിസ്റ്റുകളാണ് നൽകിയിട്ടുള്ളത്. അതേസമയം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, സ്റ്റോക് സിറ്റി, ന്യൂകാസിൽ എന്നീ ക്ലബ്ബുകളിൽ കളിച്ച് 150 പ്രീമിയർ ലീഗ് ഗോളുകൾ ഓവൻ നേടിയിട്ടുണ്ട്. കരിയറിൽ 223 ഗോളുകളും 52 അസിസ്റ്റുകളുമാണ് മൈക്കൽ ഓവന്റെ സമ്പാദ്യം.
Summary: Michael Owen and Cesc Fabregas were involved in a spar over 'goals v assists' debate in Twitter
