പാകിസ്ഥാനി അധികൃതരില്‍ നിന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും താന്‍ നേരിട്ട വിവേചനത്തെക്കുറിച്ച് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. മതം മാറാന്‍ താൻ സമ്മർദം നേരിട്ടിരുന്നതായി അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
''അടുത്തിടെ ധാരാളം ആളുകള്‍ എന്നെ ചോദ്യം ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ പാകിസ്ഥാനെക്കുറിച്ച് പറയാത്തതെന്നും ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതെന്നും അവര്‍ ചോദിച്ചു. ഇതെല്ലാം ഞാന്‍ ചെയ്യുന്നത് ഭാരതത്തിന്റെ പൗരത്വം ലഭിക്കാനാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടത് പ്രധാനമാണെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു,'' അദ്ദേഹം പറഞ്ഞു.
advertisement
''പാകിസ്ഥാനില്‍ നിന്നും അവിടുത്തെ ജനങ്ങളില്‍ നിന്നും എനിക്ക് ധാരാളം സ്‌നേഹം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ സ്‌നേഹത്തിനൊപ്പം പാക് അധികൃതരില്‍ നിന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ഞാന്‍ ആഴമേറിയ വിവേചനവും അനുഭവിച്ചിട്ടുണ്ട്. അവര്‍ മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. ഭാരതത്തിന്റെയും അവിടുത്തെ പൗരത്വത്തെയും കുറിച്ചുള്ള പരാമര്‍ശത്തില്‍ ഞാന്‍ വ്യക്തത വരുത്താം. പാകിസ്ഥാന്‍ എന്റെ ജന്മഭൂമിയാണ്. എന്നാല്‍, ഭാരതം എന്റെ മുന്‍ഗാമികളുടെ ഭൂമിയാണ്. അത് എന്റെ മാതൃഭൂമിയാണ്,'' അദ്ദേഹം പറഞ്ഞു.
''എന്നെ സംബന്ധിച്ച് ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവില്‍ ഭാരതീയ പൗരത്വം തേടാന്‍ എനിക്ക് പദ്ധതിയൊന്നുമില്ല. ഭാവിയില്‍ എന്നെപ്പോലെയുള്ള ഒരാള്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍, നമ്മളെപ്പോലെയുള്ളവര്‍ക്കായി അവിടെ സിഎഎ(പൗരത്വ ഭേദഗതി നിയമം) ഇതിനോടകം തന്നെ നിലവിലുണ്ട്,'' അദ്ദേഹം പറഞ്ഞു.
''ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹത്താല്‍ ഞാന്‍ സുരക്ഷിതനാണെന്നും കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നുവെന്നും എന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരെ ഞാൻ അറിയിക്കുന്നു. എന്റെ വിധി ശ്രീരാമന്റെ കൈകളിലാണ്,'' അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക ധാര്‍മികതയെ തകര്‍ക്കുകയും ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന ദേശവിരുദ്ധരെയും കപട മതേതരവാദികളെയും തുറന്നുകാട്ടാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് 44കാരനായ അദ്ദേഹം പറഞ്ഞു.
2000 മുതല്‍ 2010 വരെ പാക് ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന കനേരിയ 61 ടെസ്റ്റ് മത്സരങ്ങളും 18 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. സ്‌പോട്ട് ഫിക്‌സിംഗ് ആരോപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കനേരിയയുടെ കരിയര്‍ അവസാനിക്കുകയായിരുന്നു.