നേരത്തെ, പരമ്പരയിൽ നടന്ന ലീഡ്‌സിലെയും ലോർഡ്സിലെയും ടെസ്റ്റുകളിലും ഇയാൾ ഇത്തരത്തിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നിരുന്നു. ഇതിനു പിന്നാലെ ലീഡ്‌സിലെ ഹെഡിങ്ലി സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത ജാര്‍വോയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ യോര്‍ക്ഷയറാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു ജാര്‍വോയ്ക് വിലക്കേര്‍പ്പെടുത്തിയത്.
advertisement
ടെസ്റ്റ് പരമ്പരയിൽ, ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്‌റ്റിന്റെ നാലാം ദിനത്തിലായിരുന്നു ജാര്‍വോ ഇന്ത്യൻ ജേഴ്‌സിയിൽ മൈതാനത്തേക്ക് എത്തിയത്. ലോർഡ്‌സിൽ ഫീൽഡറായി വന്ന ഇയാൾ ലീഡ്‌സിലെ ടെസ്റ്റിലെ ബാറ്റ്സ്മാന്റെ വേഷത്തിലാണ് ഇറങ്ങിയത്. ലീഡസ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ അതേ ജേഴ്‌സിയും ഹെല്‍മെറ്റും ഗ്ലൗസുമെല്ലാം ധരിച്ച് ബാറ്റുമെടുത്ത് ക്രീസിലെത്തിയ ജാര്‍വോ ആരാധകർക്കിടയിൽ വീണ്ടും വർത്തയായിരുന്നു.
രണ്ട് മത്സരങ്ങളിൽ തുടർച്ചയായി ജാർവോ ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ തന്നെ സുരക്ഷാ വീഴ്ചയെ കുറിച്ച് ആരോപണം ഉയർന്നിരുന്നു. ജാര്‍വോയെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ തന്റെ ട്വീറ്റിൽ ജാർവോയോട് ഗ്രൗണ്ടിലേക്കിറങ്ങുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഓവലിലും ഗ്രൗണ്ടിലിറങ്ങി ജാര്‍വോ വീണ്ടും ആരാധകരെ ഞെട്ടിച്ചത്.
ഓവലിലും ഗ്രൗണ്ടിലേക്കിറങ്ങിയ ജാർവോ ഇംഗ്ലണ്ട് സ്റ്റേഡിയങ്ങളിലെ സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത് എന്ന് പ്രശസ്ത ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് സ്റ്റേഡിയങ്ങളിൽ സുരക്ഷ നൽകാൻ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ സസ്‌പെൻഡ് ചെയ്യണമെന്ന് തുറന്നടിച്ച അദ്ദേഹം ജാർവോയുടെ പ്രവർത്തി ഇനി തമാശയായി കണക്കാക്കാൻ കഴിയില്ല എന്നും പറഞ്ഞു.
മുൻ ഇന്ത്യൻ സ്പിന്നറായ പ്രഗ്യാൻ ഓജയും ഈ സംഭവത്തിനെതിരെ പ്രതികരിച്ചിരുന്നു. ഒരേ ആൾ തന്നെ പലകുറി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് എങ്ങനെയാണ് സംഭവിക്കന്നത് എന്ന് ചോദിച്ച ഓജ, ഇന്ത്യയിൽ ആയിരുന്നെങ്കിൽ ആഗോള തലത്തിൽ ഈ സംഭവ ടെസ്റ്റ് പരമ്പരയെക്കാൾ വലിയ വാർത്തയായേനെ എന്നും പറഞ്ഞു.
ഇന്ത്യയിലേത് പോലെ സുരക്ഷാവേലികൾ തീർത്ത സ്റ്റേഡിയങ്ങൾ അല്ല ഇംഗ്ലണ്ടിൽ ഉള്ളത് എന്നതിനാൽ ആരാധകർക്ക് വളരെ എളുപ്പത്തിൽ ഗ്രൗണ്ടിലേക്ക് കടക്കാൻ കഴിയും. ഇത് മുതലെടുത്താണ് ജാർവോ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്. ആദ്യം തമാശയായി കണ്ടിരുന്ന സംഭവം തുടർച്ചയായ മത്സരങ്ങളിൽ അവർത്തിച്ചതോടെ സംഭവം ഗൗരവമായിട്ടുണ്ട്.
