ഇതിനിടയിൽ ഒരു മാസം (ജൂലൈ) ഇന്ത്യയ്ക്ക് മത്സരങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാൽ, ഈ കാലയളവിൽ പരിമിത ഓവർ പരമ്പരകൾക്കായി ഇന്ത്യൻ യുവടീമിനെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന് ബി സി സി ഐ അറിയിച്ചിട്ടുണ്ട്. വിരാട് കോഹ് ലി, രോഹിത് ശർമ, ജസ്‌പ്രിത് ബുമ്ര തുടങ്ങിയ സീനിയർ താരങ്ങളെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഉൾപ്പെടുത്തില്ലയെന്നും ബി സി സി ഐ അറിയിച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരുക എന്നതിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമും ആരാധകരും ആഗ്രഹിക്കുന്നില്ല. രണ്ടും ഇന്ത്യക്ക് അഭിമാന പ്രശ്നങ്ങളാണ്. 2007ന് ശേഷം ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് അവസാനമായി ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി തന്നത്.
advertisement
എന്നാൽ, ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെ മറികടന്ന് പരമ്പര നേടാൻ കഴിയുമെന്ന് ദ്രാവിഡ് പ്രവചിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ടീം ഘടനയെക്കുറിച്ച് നിലവിലെ എന്‍ സി എ ഡയറക്ടർ കൂടിയായ രാഹുല്‍ ദ്രാവിഡ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് സ്പിന്നര്‍മാരെ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടീമില്‍ ഉള്‍പ്പെടുത്താനാവുമെന്നാണ് അദ്ദേഹം പറയുന്നത്.
'അശ്വിനും ജഡേജയും ബാറ്റ് ചെയ്യുന്ന രീതി വെച്ച് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഘടനയ്ക്ക് ഇരുവരും യോജിച്ചവരാണ്. ഇരുവരും കളിക്കുന്നത് ടീമിന് ഓള്‍റൗണ്ട് സന്തുലിതാവസ്ഥ നല്‍കും. എന്നാല്‍, ഇപ്പോള്‍ വേനല്‍ക്കാലമാണ്. അതിനാല്‍ പിച്ച് വരണ്ടതായിരിക്കും. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ടേണും ലഭിക്കും. അതിനാല്‍ മികച്ച രണ്ട് സ്പിന്നര്‍മാരെ ഉപയോഗിക്കാനുള്ള അവസരം ഇന്ത്യക്കുണ്ട്. ഇംഗ്ലണ്ട് പിച്ചുകള്‍ പൊതുവേ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നവയാണ്. എന്നാല്‍, ഇംഗ്ലണ്ടിനെപ്പോലെ തന്നെ മികച്ച പേസ് നിര ഇന്ത്യക്കൊപ്പമുണ്ട്. ഏത് മൈതാനത്തും എറിഞ്ഞൊതുക്കാന്‍ വേഗവും സ്വിങ്ങുമുള്ള ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് വ്യക്തമാവും. ഈ സാഹചര്യത്തില്‍ പിച്ചുകള്‍ പൂര്‍ണ്ണമായും പേസിന് അനുകൂലമായി ഇംഗ്ലണ്ട് തയ്യാറാക്കിയേക്കില്ല. അത് സ്പിന്നിന് ഗുണം ചെയ്യും.' - ദ്രാവിഡ് പറഞ്ഞു.
പരിക്കേറ്റ ഇന്ത്യന്‍ താരങ്ങളെല്ലാം പൂര്‍ണ്ണ കായിക ക്ഷമതയോടെ ടീമിലേക്ക് തിരിച്ചെത്തിയത് വലിയ ആശ്വാസമാണ്. കരുത്തുറ്റ ബാറ്റിങ് നിരയോടൊപ്പം അതേ നിലവാരമുള്ള ബോളിങ് നിരയുമായാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കാൻ പോകുന്നത്.
News summary: Rahul Dravid explains how 'balanced' Kohli-led India can play both Ashwin and Jadeja in England Tests.
