മികച്ച പ്രകടനത്തിലൂടെ അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജു സ്വന്തമാക്കി. രണ്ടാം ഏകദിനം അര്‍ബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സിംബാബ്‌വേ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. അര്‍ബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിച്ച് ജീവ കാരുണ്യ പ്രവർത്തനത്തിലും സഞ്ജു ഭാഗമായി. ഹൃദയസ്പര്‍ശിയായൊരു അനുഭവമാണിതെന്ന് സഞ്ജു പ്രതികരിച്ചു. സഞ്ജുവിന്റെ പ്രകടന മികവിന് സോഷ്യൽ മീഡിയിലടക്കം വലിയ പ്രശംസയാണ് ലഭിക്കുന്നത്.
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയരായ സിംബാബ്‌വെയെ കീഴടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 42 റൺസ് എടുത്ത സീൻ വില്യംസും 38 റൺസ് എടുത്ത റയാൻ ബേർലും മാത്രമാണ് സിംബാബ്‌വെ നിരയിൽ തിളങ്ങിയത്. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിൽ ഇന്ത്യയുടെ തുടർച്ചയായ 14-ാം വിജയമാണിത്.
advertisement
ഓപ്പണറായി എത്തിയ നായകൻ കെ. എൽ രാഹുൽ തുടക്കത്തിലേ പുറത്തായി. പിന്നീട് ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് 42 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി. ആക്രമണാത്മക ഷോട്ടുകൾ കളിച്ച ധവാനെ 33 റൺസിൽ തനക ചിവാംഗ പുറത്താക്കി. യുവ ഇഷാൻ കിഷനും മധ്യനിരയിൽ തിളങ്ങാനാകാതെ 6 റൺസിന് പുറത്തായി.
ഗിൽ ഒരിക്കൽ കൂടി നല്ല ടച്ച് കാണിച്ചുവെങ്കിലും ഒരു വലിയ ഷോട്ടിന് വേണ്ടി 33 റൺസിൽ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു.
അഞ്ചാം വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ദീപക് ഹൂഡയും സാംസണും ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. എന്നാൽ, ഇന്ത്യ വിജയത്തിന് അരികിൽ എത്തിയപ്പോൾ ഹൂഡയുടെ വിക്കറ്റ് നഷ്ടമായി. 25 റൺസെടുത്ത ഹൂഡയെ സിക്കന്ദർ റാസയാണ് പുറത്താക്കിയത്.
43 റൺസ് നേടിയപ്പോൾ സാംസൺ നിരാശപ്പെടുത്താതെ പക്വതയോടെ കളിച്ച് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സറും പറത്തിയാണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്.