മൊഹ്‌സിൻ നഖ്‌വിയിൽ നിന്നല്ലാതെ മറ്റൊരിൽ നിന്നും ട്രോഫി വാങ്ങാൻ ഇന്ത്യ തയാറായിരുന്നു. എന്നാൽ എസിസി മേധാവി നിലപാടിലുറച്ചുനിന്നതോടെയാണ് ഇന്ത്യക്ക് ട്രോഫി നിഷേധിക്കപ്പെട്ടത്. എന്നാൽ ട്രോഫി ഇല്ലെങ്കിലും സൂര്യകുമാർ യാദവിനും സംഘത്തിനും അവരുടെ ചരിത്ര വിജയം ആഘോഷിക്കുന്നതിൽ തടസ്സമായില്ല.
ഇതും വായിക്കുക: ഏഷ്യ കപ്പ്: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാകിസ്ഥാൻ ക്യാപ്റ്റൻ; കൂകിവിളിച്ച് ഇന്ത്യൻ ആരാധകർ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ, 2024-ലെ ടി20 ലോകകപ്പിൽ രോഹിത് ശർമ ട്രോഫി സ്വീകരിച്ച രീതി സൂര്യകുമാർ യാദവ് പുനഃസൃഷ്ടിക്കുന്നത് കാണാം. ആദ്യം പോഡിയത്തിലേക്ക് ഒരു സ്ലോ-മോഷൻ നടത്തം, ട്രോഫിയിൽ കൈകൾ വെച്ച്, ആർപ്പുവിളികളോടെയുള്ള ആഘോഷം.
advertisement
നഖ്‌വി വേദിയിലെത്തിയപ്പോൾ, അദ്ദേഹം ട്രോഫി സമ്മാനിക്കുകയാണെങ്കിൽ ഇന്ത്യ അത് സ്വീകരിക്കില്ലെന്ന് അറിയിച്ചു. തുടർന്ന് ട്രോഫി ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയി. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിരുന്നുവെങ്കിലും നഖ്‌വി അതിന് അനുവാദം നൽകിയില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ അസാധാരണവും സംഘർഷഭരിതവുമായ ഒരു നിമിഷമായിരുന്നു ഈ സംഭവം.
പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് നേടി
147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 റൺസെടുക്കുന്നതിനിടെ അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ പുറത്തായി ടോപ് ഓർഡർ തകർന്നു. എന്നാൽ, തന്റെ പ്രായത്തേക്കാൾ മികച്ച പക്വത പ്രകടിപ്പിച്ച തിലക് വർമ പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത് വിജയത്തിലേക്ക് നയിച്ചു. സഞ്ജു സാംസൺ (24), ശിവം ദുബെ (21 പന്തിൽ 33) എന്നിവരും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.
നേരത്തെ, സാഹിബ്സാദ ഫർഹാൻ (57), ഫഖർ സമാൻ (46) എന്നിവർ ചേർന്ന് നേടിയ 84 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ പിൻബലത്തിൽ പാകിസ്ഥാൻ 146 റൺസ് നേടി. എന്നാൽ, കുൽദീപ് യാദവിന്റെ (4/30) തകർപ്പൻ പ്രകടനത്തോടെ മധ്യനിര തകർന്നു. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും കുൽദീപിന് മികച്ച പിന്തുണ നൽകി. 113 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്ന് പാകിസ്ഥാന് 33 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഒൻപത് വിക്കറ്റുകൾ നഷ്ടമായി.