ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റിലെ ലോക കിരീടത്തിനു വേണ്ടി വിരാട് കോഹ്ലിയുടെ ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ കിവീസും ഏറ്റുമുട്ടുന്നത്. ഫൈനലിനായി ഇരു ടീമുകളും ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ഇംഗ്ലണ്ട് പരമ്പര ഉള്ളതിനാൽ കിവീസ് ടീം നേരത്തെ ഇംഗ്ലണ്ടിൽ എത്തിയിരുന്നു. നിലവിൽ അവർ ഇംഗ്ലണ്ടുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുകയാണ്. ഇംഗ്ലണ്ടിൽ ഇന്നലെയെത്തിയ ഇന്ത്യൻ ടീം ക്വാറന്റീനില്‍ കഴിയുകയാണ്. മൂന്ന് ദിവസത്തെ ക്വാറന്റീന് ശേഷം മാത്രമേ അവർക്ക് പരിശീലനത്തിന് അനുമതിയുള്ളൂ.
ന്യൂസിലാന്‍ഡിനാണ് മുന്‍തൂക്കം എന്ന് പറയുന്ന ലക്ഷ്മൺ അതിൻ്റെ കാരണവും വ്യക്തമാക്കി. വിദേശ സാഹചര്യങ്ങളിൽ എപ്പോള്‍ ടെസ്റ്റ് കളിക്കുകയാണെങ്കിലും പ്രധാന മത്സരത്തിന് മുൻപ് ഒരു കളിയിലെങ്കിലും നിങ്ങൾ അവിടെ കളിക്കേണ്ടതുണ്ട്. ഇതു കളിക്കുന്ന സ്ഥലത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നിങ്ങളെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ക്രിക്കറ്റിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒരു പ്രക്രിയയാണിത്. ഇങ്ങനെ നേടുന്ന പരിചയം ബാറ്റ്‌സ്മാന്‍മാര്‍ക്കായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. പുതിയ പിച്ചുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാന്‍ അവര്‍ക്കു ഇതു ആവശ്യമാണ്. ഇവയെല്ലാം നോക്കുമ്പോള്‍ ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു മത്സര ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസിലന്‍ ഡിന് ഫൈനലിൽ വരുമ്പോൾ സ്വാഭാവികമായും മുന്‍തൂക്കം ലഭിക്കും എന്നത് സംശയമില്ലാതെ പറയാന്‍ കഴിയുമെന്നു ലക്ഷ്മണ്‍ വിശദമാക്കി.
advertisement
Also Read- WTC Finals | ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്തിന് കൃത്യമായ പ്ലാനുകളുണ്ട്, ബാറ്റിങ്ങ് കോച്ച് പറയുന്നു
മുൻതൂക്കം ന്യൂസിലൻഡിന് നൽകിയെങ്കിലും ഇന്ത്യൻ ടീമിനെ പൂർണമായും തള്ളിക്കളയാൻ ലക്ഷ്മൺ ഒരുക്കമല്ല. എന്തൊക്കെ വെല്ലുവിളികള്‍ നേരിട്ടാലും ഇന്ത്യ അതിനെതിരെ പോരാടും എന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. 'ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യന്‍ ടീമിന്റെ പോസിറ്റീവ് മനോഭാവത്തിന്റെയും പോരാട്ടവീര്യത്തിന്റെയും തെളിവ് കൂടിയാണ്. അതുകൊണ്ടു തന്നെ ന്യൂസിലൻഡിനെതിരെ വരാനിരിക്കുന്ന ഫൈനലില്‍ മുന്‍തൂക്കം തങ്ങള്‍ക്കല്ലെങ്കിലും ഇന്ത്യക്കു അതു തിരിച്ചടിയാവില്ല. ഫൈനലിനു മുന്നേ അധികം സമയം ഇന്ത്യക്ക് ലഭിക്കുന്നില്ല എങ്കിലും ലഭിക്കുന്ന സമയങ്ങളിൽ തീവ്ര പരിശീലന സെഷനുകളുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ഇതിലൂടെ ന്യൂസിലന്‍ഡിന്റെ മുന്‍തൂക്കം ഇല്ലാതാക്കാന്‍ ഇന്ത്യക്കു സാധിക്കും.' ലക്ഷ്മണ്‍ കൂട്ടിച്ചേർത്തു.
ഇതുകൂടാതെ, ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണും തമ്മിലുള്ള ഒരു പോരട്ടമാവും എന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്പരം വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് രണ്ടു പേരും. യുവ തലമുറയ്ക്കു പ്രചോദനമായി മാറിയ രണ്ടുപേരും യഥാര്‍ഥ റോള്‍ മോഡലുകള്‍ കൂടിയാണ്. സ്വന്തം രാജ്യത്തു മാത്രമല്ല ലോകം മുഴുവനും ഇവരെ ഈ തരത്തില്‍ തന്നെയാണ് കാണുന്നത്. രാജ്യത്തിനു വേണ്ടിയോ, ഐപിഎല്ലിലോ, ക്ലബ്ബ് ക്രിക്കറ്റിലോ ഏത് തരം മത്സരമാണെങ്കിലും ഇരുവരുടെയും തയ്യാറെടുപ്പുകൾ അവിശ്വസനീയമാണെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
Summary- Playing test series with England before the WTC final would give New Zealand an edge, but India would fight it out, says Laxman