രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിങ് നിര അവസരോചിത ഇന്നിങ്‌സുകൾ കാഴ്ചവെച്ചതോടെയാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സ്വന്തമായത്. രോഹിത് ശർമയുടെ സെഞ്ചുറി (127), ചേതേശ്വർ പൂജാര (61), ഋഷഭ് പന്ത് (50), ഷാർദുൽ ഠാക്കൂർ (60) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. കെ.എല്‍ രാഹുല്‍ (46), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (44) വാലറ്റത്ത് ജസ്പ്രീത് ബുംറ (24) ഉമേഷ് യാദവ് (25) എന്നിവരുടെ ഇന്നിങ്‌സും ഇന്ത്യൻ സ്കോറിങ്ങിൽ നിർണായകമായി.
advertisement
രണ്ട് വർഷത്തോളമായി നേരിടുന്ന സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങിയാണ് വിരാട് കോഹ്ലി ഓവൽ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയത്. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്ത് മുന്നേറിയത്. നിലയുറപ്പിച്ച് കളിച്ച കോഹ്ലി ഇത്തവണ മികച്ച സ്കോർ കണ്ടെത്തും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയായിരുന്നു ഇന്ത്യയുടെ റൺ മെഷിന്റെ ഇന്നിങ്സിന് ഇംഗ്ലണ്ട് സ്പിന്നർ മൊയീൻ അലി തടയിട്ടത്. മത്സരത്തിന്റെ 111ാ൦ ഓവറിൽ അലി തന്റെ ബൗളിങ്ങിൽ കോഹ്‌ലിയെ സ്ലിപ്പിൽ ക്രെയ്ഗ് ഓവർട്ടണിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. സെഞ്ചുറി നഷ്ടമായി എന്നതിന് പുറമെ താരത്തിന് അർഹമായ അർധസെഞ്ചുറിയും സ്വന്തമാക്കാൻ കഴിഞ്ഞില്ല. 96 പന്തിൽ ഏഴ് ബൗണ്ടറികള്‍ സഹിതം അർധസെഞ്ചുറിക്ക് ആറ് റൺസകലെ 44 റൺസെടുത്താണ് പുറത്തായത്.
തന്റെ ഭാവങ്ങൾ പ്രസക്തമായ രീതിയിൽ തന്നെ പ്രകടിപ്പിക്കുന്ന വിരാട് കോഹ്ലിക്ക് അങ്ങേയറ്റം നിരാശ നൽകുന്നതായിരുന്നു ഈ പുറത്താകൽ. മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി വിക്കറ്റ് നഷ്ടമായതിന്റെ നിരാശ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. ഡ്രസിങ് റൂമിൽ കയറിയപ്പോൾ അവിടുത്തെ ചുമരിൽ ഇടിച്ചാണ് താരം തന്റെ നിരാശ പ്രകടിപ്പിച്ചത്. കോഹ്ലി തന്റെ നിരാശ പ്രകടിപ്പിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കോഹ്‌ലിയുടെ ഇത്തരം ഭാവ പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സ്ഥിരം ചർച്ചാവിഷയമാണ്. നിർണായക ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയതിന്റെ നിരാശയാണ് കോഹ്ലി ചുമരിൽ ഇടിച്ചു കൊണ്ട് പ്രകടിപ്പിച്ചത്.
ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ കോഹ്ലി തന്റെ കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കോഹ്ലിക്ക് തന്റെ യഥാർത്ഥ നിലവാരത്തിനൊപ്പം നിൽക്കുന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇന്നലെ 44 റൺസിൽ പുറത്തായതോടെ കോഹ്‌ലിയുടെ സെഞ്ചുറി വരൾച്ച വീണ്ടും നീണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ സൂപ്പർ താരത്തിന് നാല് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളിൽ നിന്നും രണ്ട് അർധസെഞ്ചുറി സഹിതം 218 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
അതേസമയം, ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യക്കെതിരെ 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കം നേടിയിട്ടുണ്ട്. നാലാം ദിനം കളി നിർത്തുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലാണ്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് കളി പുനരാരംഭിക്കുമ്പോൾ മത്സരം ജയിക്കാൻ അവർക്ക് 291 റൺസ് കൂടി വേണം.
