അടുത്ത കാലത്തായി ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായ ഗിൽ, കടുത്ത പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഡെങ്കി പോസിറ്റീവായത്.
“ചെന്നൈയിൽ ഇറങ്ങിയതു മുതൽ ശുഭ്മാന് നല്ല പനി ഉണ്ടായിരുന്നു. പരിശോധനകൾ നടക്കുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൂടുതൽ ടെസ്റ്റുകൾ ഉണ്ടായിരിക്കും. ആദ്യ മത്സരത്തിൽ ഗിൽ കളിക്കുമോയെന്ന് ഉറപ്പില്ല ” ടീമുമായി അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഗില്ലിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച മറ്റൊരു റൗണ്ട് പരിശോധനയ്ക്ക് ശേഷമായിരിക്കും അദ്ദേഹം കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും വ്യക്തമായിട്ടുണ്ട്.
advertisement
ഡെങ്കിപ്പനി ബാധിക്കുന്ന രോഗികൾക്ക് ആരോഗ്യ വീണ്ടെടുക്കാൻ 7-10 ദിവസമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. “ഡെങ്കിപ്പനിയുടെ കാര്യത്തിൽ റിസ്ക്ക് എടുക്കാനാകില്ല. ഇത് സാധാരണ വൈറൽ പനി ആണെങ്കിൽ, ആൻറിബയോട്ടിക്കുകൾ കഴിക്കാം, പക്ഷേ ഡെങ്കിപ്പനി ആയതുകൊണ്ടുതന്നെ വിദഗ്ദരുടെ നിർദേശമനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു”- ടീം വൃത്തങ്ങൾ പറഞ്ഞു.
ഡെങ്കിപ്പനിയെ തുടർന്ന് ഗിൽ കളിക്കില്ലെങ്കിൽ കെ എൽ രാഹുലോ ഇഷാൻ കിഷനോ ആയിരിക്കും രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.
ICC World Cup 2023- ഐസിസി ലോകകപ്പ് 2023
അതേസമയം ഗില്ലിന്റെ അഭാവം തീർച്ചയായും ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ വർഷത്തെ ഇന്ത്യൻ ടീമിന്റെ ഏറ്റവും വിശ്വസനീയമായ സ്‌കോററാണ് ഈ യുവതാരം. ഈ വർഷം ഏകദിനത്തിൽ 70-ൽ അധികം റൺസ് ശരാശരിയോടെ നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണെന്ന് ഗിൽ തെളിയിച്ചുകഴിഞ്ഞു.