ജൂൺ മാസം മാത്രം 63 ബലാൽസംഗങ്ങൾ ബംഗ്ലദേശിലുണ്ടായെന്ന് മറ്റു ചില റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ 17 എണ്ണം കൂട്ടബലാൽസംഗങ്ങളും അതിജീവിതമാരിൽ ഏഴു സ്ത്രീകൾ ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവരായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമിക്കപെട്ടവരിൽ 19 കുട്ടികളും 23 കൗമാരക്കാരുമുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വർഗീയവും ലിംഗാധിഷ്ഠിതവുമായ അക്രമങ്ങളുമായി ബംഗ്ളാദേശ് വളരെക്കാലമായി പൊരുതുകയാണ്. ഭയാനകമായ കൂട്ടബലാത്സംഗങ്ങളും ന്യൂനപക്ഷ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള അതിക്രമങ്ങളും സമീപകാലത്ത് വർദ്ധിച്ചത് പൊതുജനരോഷത്തിന് വഴിവച്ചിരിക്കുകയാണ്. സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ളാദേശിലെ ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ബലാത്സംഗ കേസുകളുടെ വർദ്ധനവിനെ പകർച്ചവ്യാധി എന്നാണ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പ്രാദേശിക മാധ്യമങ്ങളും വിശേഷിപ്പിച്ചത്.
advertisement
ജൂൺ 29 ന് ഭോല ജില്ലയിൽ ഭർത്താവിനെ ബന്ദിയാക്കിയ ശേഷം അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയുടെ കൂട്ടാളികൾ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ബിഎൻപിയുമായി ബന്ധമുള്ള ഏഴ് പേരാണ് സംഭവവുമായി ബന്ധപ്പട്ട് അറസ്റ്റിലായത്. അതേ ദിവസം തന്നെയാണ് കുമില്ലയിലെ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിൽ നിന്നുള്ള 25 വയസ്സുകാരി ബലാത്സംഗത്തിനിരയായത്. പിതാവിന്റെ വീട്ടിൽ വച്ച് അയൽക്കാരായ ഫസർ അലി എന്ന 36കാരനാണ് പെൺകുട്ടിയെബലാത്സംഗംത്തിനിരയാക്കിയത്. ആക്രമണത്തിന്റെ വീഡിയോ മറ്റ് 4പേർ ചേർന്ന് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ കാമ്പസിൽ പ്രതിഷേധ മാർച്ചുകൾ നടത്തുകയും ന്യൂനപക്ഷ വിദ്യാർത്ഥികൾ താമസിക്കുന്ന ജഗന്നാഥ് ഹാളിലെ താമസക്കാർ നീതി ആവശ്യപ്പെട്ട് പ്രത്യേക ജാഥകൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ വർഷമാദ്യം എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി മരിച്ചതും രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
മതന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണ് അതിക്രമങ്ങൾക്കിരയായവരിലേറെയും. അതിജീവിച്ചവർ ശാരീരിക അതിക്രമങ്ങൾ മാത്രമല്ല, സാമൂഹിക ബഹിഷ്കരണവും നിർബന്ധിത മതപരിവർത്തനവും കുടിയിറക്കൽ ഭീഷണികളും നേരിടുന്നുണ്ട്. ന്യൂനപക്ഷ സ്ത്രീകൾ ഉൾപ്പെട്ട കേസുകളുടെ യഥാർത്ഥ എണ്ണം ഇതിലും കൂടുതലാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. വിവേചനവും പ്രതികാര ഭയവുമാണ് പലരെയും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്നത്. ദേശീയ നിയമ സഹായ മനുഷ്യാവകാശ സംഘടനയായ ഐൻ ഒ സാലിഷ് കേന്ദ്രയുടെ (ASK) റിപ്പോർട്ട് പ്രകാരം, 2020 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെ 4,787 ബലാത്സംഗങ്ങൾ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഇതിലെ ഇരകളിൽ 60 ശതമാനത്തിലധികവും പ്രായപൂർത്തിയാകാത്തവരായിരുന്നു. 13 നും 18 വയസിനും ഇടയിൽ പ്രായമുള്ളവരാണ് 47 ശതമാനം പേർ.
എന്നാൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പോലും ഇരയ്ക്ക് നീതി ലഭിക്കാത്ത അവസ്ഥയാണ്. 3,500-ൽ താഴെ കേസുകളിൽ മാത്രമേ ഔദ്യോഗികമായി പരാതികൾ ഫയൽ ചെയ്യ്തിട്ടുള്ളു. ഇതിൽ ഒരു ചെറിയ ഭാഗം മാത്രമേ ശിക്ഷാനടപടികളിലേക്കും മറ്റും പോകുന്നുള്ളു. സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെയും ഉപദേഷ്ടാവായ ഷർമീൻ.എസ്.മുർഷിദ് അതിക്രമങ്ങളെ നേരിടുന്നതിൽ നിലവിലുള്ളതും മുമ്പ് ഉണ്ടായിരുന്നതുമായ സർക്കാരുകളുടെ പരാജയം സമ്മതിച്ചിരുന്നു.കഴിഞ്ഞ 10–11 മാസത്തിനിടെ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ ഹോട്ട്‌ലൈനിൽ 281,000 പരാതികൾ ലഭിച്ചതായി ഷർമീൻ വ്യക്തമാക്കിയിരുന്നു.