ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഖത്തർ അധികൃതരുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയമപരമായ സഹായങ്ങൾ നൽകുമെന്നും വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജയിലിലുള്ളവരുടെ ജാമ്യഹർജി എട്ടു തവണ ഖത്തർ അധികൃതർ തള്ളിയിരുന്നു. ഇന്ത്യക്കാരെ തടവിലാക്കിയ വാർത്ത റിപ്പോർട്ട് ചെയ്ത ഇന്ത്യൻ മാധ്യമപ്രവർക്കനോടും ഭാര്യയോടും രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിരുന്നു.
advertisement
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എട്ട് ഇന്ത്യക്കാരേയും ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള കൃത്യമായ ആരോപണം എന്താണെന്ന് ഖത്തർ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും വിധി ഖത്തർ അധികൃതരുമായി ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കോൺസുലർ പ്രവേശനം അനുവദിച്ചതിന് ശേഷം ഒക്ടോബർ ഒന്നിന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ജയിലിൽ ഇവരെ സന്ദർശിച്ചിരുന്നു.