"ഒക്ടോബർ 7 ലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കൾക്ക് നൽകാൻ എനിക്ക് വ്യക്തമായ സന്ദേശമുണ്ട്. നിങ്ങൾ ഭീകരതയ്ക്ക് വലിയ പ്രതിഫലം നൽകുന്നു. എനിക്ക് നിങ്ങൾക്കായി മറ്റൊരു സന്ദേശമുണ്ട്: അത് സംഭവിക്കില്ല. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഒരു പലസ്തീൻ രാഷ്ട്രവും സ്ഥാപിക്കപ്പെടില്ല," യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളെ അഭിസംബോധന ചെയ്ത സന്ദേശത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഈ ആഴ്ചത്തെ യുഎൻ ജനറൽ അസംബ്ലിക്ക് മുന്നോടിയായിയായാണ് യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചത്. യുഎൻ പൊതു സഭയിൽ ഫ്രാൻസ് പോലുള്ള രാജ്യങ്ങളും പലസ്തീന് ഔപചാരികമായ സംസ്ഥാന പദവി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ജി7 ഗ്രൂപ്പിലെ ആദ്യ രാജ്യങ്ങളാണിവ.
advertisement
യുണൈറ്റഡ് കിംഗ്ഡവും മറ്റ് ചില രാജ്യങ്ങളും നടത്തിയ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ പ്രഖ്യാപനത്തെ നിരസിക്കുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഈ പ്രഖ്യാപനം സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മറിച്ച് മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുകയും ഭാവിയിൽ സമാധാനപരമായ ഒരു പരിഹാരം കൈവരിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനെ ഹമാസ് മുതിർന്ന ഉദ്യോഗസ്ഥൻ സ്വാഗതം ചെയ്തു. ഇത് പലസ്തീനികളുടെ അവകാശങ്ങൾക്കായുള്ള വിജയമാണെന്ന് വിശേഷിപ്പിച്ചു. അധിനിവേശം അതിന്റെ കുറ്റകൃത്യങ്ങളിൽ എത്ര ദൂരം പോയാലും, അതിന് ഒരിക്കലും നമ്മുടെ ദേശീയ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഹമാസിന്റെ മഹ്മൂദ് മർദാവി എഎഫ്‌പിയോട് പറഞ്ഞു