ലെബനനിൽ പരിശീലനം നേടിയതും ധനസഹായം ലഭിച്ചതും രാജ്യത്തിനുള്ളിലെ പ്രധാന കേന്ദ്രങ്ങളിൽ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതുമായ 16 മുസ്ലിം ബ്രദർഹുഡ് അംഗങ്ങളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തതായി ജോർദാൻ പറഞ്ഞു. 2024 ൽ അട്ടിമറി ഗൂഢാലോചന പരാജയപ്പെടുത്തിയതായും ജോർദാൻ ആരോപിച്ചു.
സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കുമെന്നും അവരുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഏതൊരാളും നിയമപ്രകാരം ഉത്തരം പറയേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി റോയിട്ടേഴ്സിനോട് പറഞ്ഞു. ആശയപരമായ പ്രചാരണത്തിനും പ്രസിദ്ധീകരണത്തിനും വിലക്കുണ്ട്. എല്ലാ ഓഫീസുകളും സ്വത്തുക്കളും അടച്ചുപൂട്ടുന്നതും കണ്ടുകെട്ടുന്നതും നിരോധനത്തിൽ ഉൾപ്പെടുന്നു.
advertisement
അറബ് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സ്വാധീനമുള്ളതുമായ ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നായ മുസ്ലിം ബ്രദർഹുഡ്, ഇപ്പോൾ ആരോപിക്കപ്പെടുന്ന ഗൂഢാലോചനയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. എന്നാൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികളുടെ ആയുധക്കടത്തിൽ വ്യക്തിപരമായി അംഗങ്ങൾ ഏർപ്പെട്ടിരിക്കാമെന്ന് സംഘടന സമ്മതിച്ചിട്ടുമുണ്ട്.
മിക്ക അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ട മുസ്ലിം ബ്രദർഹുഡിന്റെ എതിരാളികൾ ഇതൊരു അപകടകരമായ ഭീകര സംഘടനയെന്നും അതിനെ ഇല്ലാതാക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ പതിറ്റാണ്ടുകൾക്ക് മുൻപേ അക്രമം ഉപേക്ഷിച്ചതായും സമാധാനപരമായ മാർഗങ്ങൾ ഉപയോഗിച്ച് ഒരു ഇസ്ലാമിക കാഴ്ചപ്പാട് പിന്തുടരുന്നതായും പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ പറയുന്നു.
ജോർദാനിലെ മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്ലാമിക് ആക്ഷൻ ഫ്രണ്ട്, കഴിഞ്ഞ സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗ്രൂപ്പായി മാറിയിരുന്നു. എന്നിരുന്നാലും മിക്ക സീറ്റുകളും ഇപ്പോഴും സർക്കാരിനെ പിന്തുണക്കുന്നവരുടെ കൈവശമാണ്.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് മുസ്ലിം ബ്രദർഹുഡ് അംഗങ്ങൾ രാജ്യത്തെ സുരക്ഷാ ലക്ഷ്യങ്ങളിലും തന്ത്രപരമായ കേന്ദ്രങ്ങളിലും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഫ്രായ പറഞ്ഞു. എന്നാൽ ഈ ലക്ഷ്യങ്ങൾ എന്താണെന്ന് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ ആഴ്ച ഒരു ഡ്രോൺ ഫാക്ടറിക്ക് സമീപം ഒരു റോക്കറ്റ് നിർമാണ കേന്ദ്രം കണ്ടെത്തിയതായി സുരക്ഷാ സേന പറഞ്ഞു, അവിടെ ഹ്രസ്വ ദൂര റോക്കറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മിസൈൽ വിക്ഷേപണത്തിന് തയാറായിരുന്നുവെന്നും സേന പറയുന്നു. ഇസ്രായേൽ വിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്ന ഒരു രാജ്യത്ത്, മുസ്ലിം ബ്രദർഹുഡ് അംഗങ്ങൾ അവരുടെ പ്രത്യയശാസ്ത്ര സഖ്യകക്ഷികളായ ഹമാസിനെ പിന്തുണച്ച് മേഖലയിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ചിലതിന് നേതൃത്വം നൽകിയിട്ടുണ്ട്. ജനപ്രീതി വർധിപ്പിക്കാൻ ഇതു അവരെ സഹായിച്ചുവെന്നും എതിരാളികൾ പറയുന്നു.
സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചിരുന്നു. കേരളത്തിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കരിപ്പൂർ വിമാനത്താവളം ഉപരോധിക്കുന്നതിനിടെ മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പ്രതിഷേധക്കാർ ഉയർത്തിയത് വിവാദമായിരുന്നു.