അതേസമയം മന്ദിരം ബംഗ്ലാ നവോത്ഥാനത്തിന്റെ പ്രതീകമാണെന്നും പൈതൃക മന്ദിരം നന്നാക്കാനും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ രംഗത്തെത്തി. “ബംഗ്ലാദേശിലെ മൈമെൻസിംഗിലുള്ള പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത എഴുത്തുകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ പൂർവ്വിക സ്വത്താണ് പൊളിച്ചുമാറ്റുന്നത്” കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
“ബംഗ്ലാദേശ് സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രതീകമായ കെട്ടിടത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പൊളിച്ചുമാറ്റൽ പുനഃപരിശോധിക്കുകയും സാഹിത്യ മ്യൂസിയമായും ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പങ്കിട്ട സംസ്കാരത്തിന്റെ പ്രതീകമായും അതിന്റെ അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനുമുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. ഇതിനായി സഹകരണം നൽകാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകും,” മന്ത്രാലയം കൂട്ടിച്ചേർത്തു.
advertisement
"ഈ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ബംഗാളി സംസ്കാരത്തിന്റെ മുൻനിരക്കാരിൽ ഒരാളാണ് റേ കുടുംബം. ബംഗാളിന്റെ നവോത്ഥാനത്തിന്റെ ഒരു സ്തംഭമാണ് ഉപേന്ദ്ര കിഷോർ. അതിനാൽ, ഈ വീട് ബംഗാളിന്റെ സാംസ്കാരിക ചരിത്രവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു," മുഖ്യമന്ത്രി മമതാ ബാനര്‍ജി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഈ പൈതൃക ഭവനം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനോടും ആ രാജ്യത്തെ എല്ലാ മനസ്സാക്ഷിയുള്ള ജനങ്ങളോടും അവർ അഭ്യർത്ഥിച്ചു.
ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ വീട് മുമ്പ് മൈമെൻസിങ് ചിൽഡ്രൻസ് അക്കാദമിയായി ഉപയോഗിച്ചിരുന്നു. എന്നാൽ അധികാരികളുടെ അവഗണനയെത്തുടർന്ന് അത് ജീർണാവസ്ഥയിലായി എന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്റെ കണക്കനുസരിച്ച് ഒരു നൂറ്റാണ്ടിലേറെ മുമ്പ് നിർമിച്ചതാണ് ഈ വീട്. 1947ലെ വിഭജനത്തിനുശേഷം സ്വത്ത് സർക്കാർ ഉടമസ്ഥതയിലായി.
10 വർഷമായി വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും ചില്‍ഡ്രസ് അക്കാദമിക്കായി നിരവധി മുറികളുള്ള കെട്ടിടമാണ് ആവശ്യമെന്നും ധാക്കയിലെ ചിൽഡ്രൻ അഫയേഴ്‌സ് ഓഫീസർ എം ഡി മെഹെദി സമാന്‍ പറഞ്ഞു. അതിനായി പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് പണിയുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ അനുമതികളോടെയാണ് കെട്ടിടം പൊളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.