വാഷിംഗ്ടണും റിയാദും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു ബിന്‍ ലാദന്റെ ലക്ഷ്യമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 2001ലെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൗദി അറേബ്യ വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിലെ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ചും 2018ലെ ജേണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. 9/11 ആക്രമണം യുഎസ്-സൗദി ബന്ധത്തെ തകര്‍ക്കാനായി രൂപകല്‍പ്പന ചെയ്തതാണെന്ന് ബിന്‍ സല്‍മാന്‍ ആവര്‍ത്തിച്ചു. ''അമേരിക്കയില്‍ താമസിക്കുന്ന എന്റെയും എന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളെക്കുറിച്ച് ഓർത്ത് എനിക്ക് അതിയായ വേദന തോന്നുന്നു. എന്നാല്‍ നമ്മള്‍ യഥാര്‍ത്ഥ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒസാമ ബിന്‍ ലാദന്‍ ആ കൃത്യത്തിന് സൗദി ജനതയെ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ഉപയോഗിക്കുകയായിരുന്നു. സൗദിയും യുഎസും തമ്മിലുള്ള ബന്ധം നശിപ്പിക്കുക എന്നതായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്നത്,'' അദ്ദേഹം വ്യക്തമാക്കി.
advertisement
യുഎസ് സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സിവിലിയന്‍ ആണവ സഹകരണ കരാറും എഫ്-35 യുദ്ധവിമാനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു കരാറും ഒപ്പിട്ടു. ലോകമെമ്പാടുമുള്ള 20 പ്രധാന നാറ്റോ ഇതര സഖ്യകക്ഷികളില്‍ ഒന്നായി സൗദി അറേബ്യയെ നാമനിര്‍ദേശം ചെയ്യുന്നതായി ട്രംപ് പ്രഖ്യാപിച്ചു. സൗദി രാജകുമാരന് ഒരുക്കിയ വിരുന്നിനിടെയായിരുന്നു പ്രഖ്യാപനം.
