നിയമം പ്രാബല്യത്തിൽ വരുന്നതോടെ യുകെയിലേക്ക് അനധികൃതമായി എത്തിച്ചേരുന്നവരെ പിടികൂടി തടങ്കലിലാക്കാനും പുറത്താക്കാനും യുകെയുടെ ആഭ്യന്തര സെക്രട്ടറിക്ക് നിയമപരമായ അവകാശം ലഭിക്കും. ഹൗസ് ഓഫ് ലോഡ്‌സിൽ തിങ്കളാഴ്ച രാത്രി വൈകിയും ബില്ലിന്മേൽ ചർച്ചകൾ നടന്നിരുന്നു. പാർലമെന്റിലെ ഇരുസഭകളിലുമുള്ള തർക്കം പരിഹരിച്ചശേഷം ശേഷം ബില്ലിലെ കൂടുതൽ ഭേദഗതികൾ ഒഴിവാക്കുകയും ബിൽ പാസാക്കുകയുമായിരുന്നു.
advertisement
ബില്ലിന്മേൽ ഒരു പൊതുസമവായം എത്തുന്നതുവരെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹൗസ് ഓഫ് കോമൺസിലും ഹൗസ് ഓഫ് ലോഡ്‌സിലും ബിൽ പാസാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. ആധുനിക അടിമത്ത ഇരകകളെ പാർപ്പിക്കുന്നതിനുള്ള യുകെയിലെ അഭയകേന്ദ്ര സംവിധാനത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള പദ്ധതികളെച്ചൊല്ലി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് ഹൗസ് ഓഫ് കോമൺസിൽ ശബ്ദമുയർത്തിയിരുന്നു.
പ്രധാനമന്ത്രി ഋഷി സുനകും ഞാനും യുകെ തീരത്ത് ബോട്ടുകളെത്തുന്നത് തടയുമെന്ന് ബ്രിട്ടീഷ് ജനതയോട് വാഗ്ദാനം ചെയ്തിരുന്നതായി യുകെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവെർമൻ പറഞ്ഞു. ബിൽ പാസാക്കുന്നതോടെ യുകെയിലേക്ക് ആരെങ്കിലും അനധികൃതമായി എത്തിയാൽ അവരെ തടയുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്വം സുവെല്ലയ്ക്കായിരിക്കും. മനുഷ്യക്കടത്തിനും അടമത്തത്തിനും ഇരയായവർക്കും ഇവരുടെയൊപ്പം എത്തിയ കുട്ടികൾക്കും ബിൽ നിയമമാകുന്നതോടെ ബാധകമാണ്.
യുകെ തീരത്തെത്തുന്ന ചെറിയ ബോട്ടുകൾ യുകെയുടെ അഭയാർത്ഥി കേന്ദ്ര സംവിധാനത്തെ താറുമാറാക്കിയെന്ന് ഹൗസ് ഓഫ് ലോഡ്‌സിലെ ചർച്ചയ്ക്കിടെ ഹോം ഓഫീസ് മന്ത്രി ലോർ മറെ ഓഫ് ബ്ലിഡ് വർത്ത് പറഞ്ഞു. അവരെ പാർപ്പിക്കുന്നതിനായി നികുതിദായകർ ഒരു ദിവസം 6 മില്ല്യൻ ബ്രിട്ടീഷ് പൗണ്ട് ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം 45,000 പേരാണ് അനധികൃത കുടിയേറ്റം നടത്തിയത്. ഇത് സുസ്ഥിരമായ സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന കുട്ടികളെ തടവിലാക്കുന്നതിനുള്ള സമയ പരിധി മൂന്ന് ദിവസവും മുതിർന്നവർക്കൊപ്പമെത്തുന്ന കുട്ടികൾക്ക് പരമാവധി 24 മണിക്കൂർ എന്ന പരിധിയും പുനഃസ്ഥാപിക്കാൻ യുകെ എംപിമാർ ശ്രമിച്ചിരുന്നു. എന്നാൽ, ഈ നിർദേശം ഹൗസ് ഓഫ് കോമൺസിൽ തള്ളിയതോടെ ഒഴിവാക്കുകയായിരുന്നു. മാതാപിതാക്കൾ ഒപ്പമില്ലാത്ത കുട്ടികളെ തടങ്കലിൽ വെക്കുന്നതിൽ നേരത്തെ സർക്കാർ ഇളവുകൾ നൽകിയിരുന്നു. എട്ട് ദിവസത്തിന് ശേഷം അവർക്ക് കുടിയേറ്റ ജാമ്യം ലഭിക്കും. ഗർഭിണികൾക്ക് നിലവിലെ 72 മണിക്കൂർ എന്ന സമയ പരിധി പുതിയ ബില്ലിൽ നിലനിർത്തും.