2019-ലാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. മകൾ റോസ്‌മേരി ഒടിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഈ വരവ്. 2017-ൽ ഒരു രോഗത്തെത്തുടർന്ന് റോസ്‌മേരിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇസ്രയേൽ, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019-ൽ അദ്ദേഹം കേരളത്തിൽ എത്തുകയായിരുന്നു.
ശ്രീധരീയം ആശുപത്രിയിൽ ഒരു മാസം നീണ്ട ചികിത്സയിലൂടെ റോസ്‌മേരിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു. ഈ സംഭവം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ' എടുത്തുപറഞ്ഞ് ശ്രദ്ധേയമാക്കിയിരുന്നു. ഈ ചികിത്സയുടെ ഫലമായി 2019-ൽ തുടർചികിത്സയ്ക്കുവേണ്ടി റെയ്‌ല ഒടിങ്കയും മകളും വീണ്ടും കൂത്താട്ടുകുളത്ത് എത്തിയിരുന്നു.
advertisement
കെനിയൻ രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക ശക്തിയായിരുന്നു റെയ്‌ല ഒടിങ്ക . അദ്ദേഹം അഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ചില തിരഞ്ഞെടുപ്പ് പരാജയങ്ങൾ രാജ്യത്ത് രക്തച്ചൊരിച്ചിലിനും വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കും കാരണമായിരുന്നു.
വർഷങ്ങളോളം ജനാധിപത്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ രാജ്യത്തിന് രണ്ട് സുപ്രധാന പരിഷ്കാരങ്ങൾ നേടിക്കൊടുക്കാൻ റെയ്‌ല ഒടിങ്കയ്ക്ക് സാധിച്ചു. 1991-ലെ ബഹുകക്ഷി ജനാധിപത്യം സ്ഥാപിക്കാനും 2010-ലെ പുതിയ ഭരണഘടന കൊണ്ടുവരാനും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
എങ്കിലും, 2007-ലെ തിരഞ്ഞെടുപ്പിനുശേഷം റെയ്‌ല ഒഡിംഗ നയിച്ച പ്രതിഷേധങ്ങൾ രാജ്യത്തെ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ രാഷ്ട്രീയ അക്രമങ്ങളിലേക്ക് നയിച്ചു. ഈ കലാപങ്ങളിൽ ഏകദേശം 1,300 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.