"ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കാൻ ഇസ്രായേൽ ഗാസയിലെ ബോംബാക്രമണം ഉടൻ നിറുത്തണം. ഇപ്പോൾ ബോംബ് ഇടുന്നത് വളരെ അപകടംനിറഞ്ഞ കാര്യമാണ്. പരിഹാരം കാണേണ്ട വിഷയങ്ങളിൽ ഞങ്ങൾ ഇതിനോടകം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഗാസയ്ക്ക് വേണ്ടി മാത്രമല്ല. മിഡിൽ ഈസ്റ്റിൽ വളരെക്കാലമായി ആഗ്രഹിക്കുന്ന സമാധാനത്തെക്കുറിച്ചാണ്," ട്രംപ് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് വേണ്ടി മധ്യസ്ഥത വഹിച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് ട്രംപ് ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.
"ഇത് ഒരുമിച്ച് കൊണ്ടുവരാൻ എന്നെ സഹായിച്ച രാജ്യങ്ങൾക്ക്-ഖത്തർ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ തുടങ്ങിയവയ്ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധി ആളുകൾ കഠിനമായി അധ്വാനിച്ചു. ഇതൊരു വലിയ ദിവസമാണ്. എല്ലാം മാറുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കിക്കാണാം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. വളരെ പ്രധാനമായി, ബന്ദികൾ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ ചില ബന്ദികളുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. അവരുടെ മാതാപിതാക്കൾ അവരെ ജീവനുള്ളവരായി തന്നെ കാണാൻ ആഗ്രഹിച്ചു," അദ്ദേഹം പറഞ്ഞു.
advertisement
വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണെന്ന് വിശേഷിപ്പിച്ച ട്രംപ് ഇത് അപൂർവമായി സംഭവിക്കുന്ന കാര്യമാണെന്നും പറഞ്ഞു. "സഹായിച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി. ഞങ്ങൾക്ക് വളരെയധികം സഹായം ലഭിച്ചു. ഈ യുദ്ധം അവസാനിപ്പിക്കണമെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം കാണണമെന്നുമുള്ള കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. ഈ ലക്ഷ്യം കൈവരുന്നതിന് തൊട്ടടുത്താണ് ഞങ്ങൾ. എല്ലാവർക്കും നന്ദി. എല്ലാവർക്കും നീതി ഉറപ്പാക്കും," ട്രംപ് പറഞ്ഞു.
ഗാസയിലെ രണ്ടുവർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം നിരവധി നിർണായകമായ ഇടപെടൽ നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണിക്കുള്ളിൽ തന്റെ 20 ഇന ഗാസ സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപ് നേരത്തെ ഒരു അന്ത്യശാസനം നൽകിയിരുന്നു.
യുദ്ധം അവസാനിപ്പിക്കൽ, ഇസ്രായേലിന്റെ ഗാസയിൽ നിന്നുള്ള പിന്മാറ്റം, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കൽ, ഗാസയിൽ സഹായം എത്തിക്കൽ, വീണ്ടെടുക്കൽ ശ്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ഹമാസ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഗാസയുടെ ഭാവി സംബന്ധിച്ചുള്ള ട്രംപിന്റെ പദ്ധതിയിലും പ്രദേശത്തെ ഹമാസിന്റെ സ്വന്തം ഇടപെടലിലും ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ സമവായത്തിൽ എത്തുന്നതിന് കൂടുതൽ ചർച്ചകൾ നടന്നുവരികയാണ്.
ഇസ്രായേലിന്റെ പ്രതികരണം
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണത്തോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ട്രംപ് പദ്ധതിയുടെ ആദ്യ ഘട്ടം ഉടനടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ സംഘവുമായും പൂർണമായി സഹകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കുമ്പോൾ തങ്ങളുടെ സേനയുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണനയെന്ന് ഇസ്രയേൽ പ്രതിരോധ സേന(ഐഡിഎഫ്) പറഞ്ഞു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രാത്രിയിൽ ജനറൽ സ്റ്റാഫ് മേധാവി ഒരു പ്രത്യേക വിലയിരുത്തൽ യോഗം വിളിച്ചുകൂട്ടി. ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, ഓപ്പറേഷൻസ് ഡയറക്ടറേറ്റ് മേധാവി, ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി, പ്ലാനിംഗ് ഡയറക്ടറേറ്റ് മേധാവി, ഹോം ഫ്രണ്ട് കമാൻഡ് കമാൻഡർ, ടെറിട്ടറികളിലെ സർക്കാർ പ്രവർത്തനങ്ങളുടെ കോർഡിനേറ്റർ, സതേൺ കമാൻഡ് കമാൻഡർ, വ്യോമസേനാ കമാൻഡർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ട്രംപ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പ് മുൻകൂട്ടി നടത്താൻ ജനറൽ സ്റ്റാഫ് മേധാവി നിർദ്ദേശിച്ചു,' ഐഡിഎഫ് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കൂട്ടിച്ചേർത്തു.