ഹനിയ്യ താമസിച്ചിരുന്ന ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസില്‍ സ്‌ഫോടക വസ്തുക്കള്‍ വയ്ക്കുന്നതിന് ഇസ്രയേല്‍ ചാരസംഘടനയായ 'മൊസാദ്' ഇറാനിയന്‍ സുരക്ഷാ ഏജന്റുമാരെ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ മേയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ ഇറാനിയല്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തുമ്പോൾ ഹനിയ്യയെ വധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്ന് ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു.വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യവും പദ്ധതി പരാജയപ്പെടാനുള്ള സാധ്യതയും മുൻകൂട്ടി കണ്ടിനാൽ ഇത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളില്‍ രണ്ട് ഏജന്റുമാരാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചത്.
advertisement
Also Read- ഹമാസ് തലവന്റെ വധത്തില്‍ ഇസ്രായേലിനോട് പകരം ചോദിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ഖൊമേനി
'മൊസാദ്' ഏജന്റുമാരെ സമീപിച്ചു?
ഏജന്റുമാര്‍ കെട്ടിടത്തിനുള്ളില്‍ വേഗത്തില്‍ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇറാനില്‍ നിന്ന് മടങ്ങിയശേഷം വിദൂരത്തിരുന്ന് ബോംബ് പൊട്ടിച്ച് ഹനിയ്യയെ കൊലപ്പെടുത്തുകയായിരുന്നു. ഉന്നത ഉദ്യോസ്ഥര്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഐആര്‍ജിസി യൂണിറ്റായ അന്‍സാര്‍ അല്‍ മഹ്ദി പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്ന് 'മൊസാദ്' ഏജന്റുമാരെ ഏര്‍പ്പെടുത്തിയ കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ലെന്ന് ഒരു ഐആര്‍ജിസി ഉദ്യോഗസ്ഥന്‍ ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, സ്‌ഫോടനം നടന്നതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ മറ്റ് രണ്ട് മുറികളില്‍ നിന്ന് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹനിയ്യയുടെ കൊലപാതകത്തില്‍ ഇറാനിലെങ്ങും വലിയ രോഷം ആളിക്കത്തുകയാണ്. ഇത് ഗൗരവമേറിയ സുരക്ഷാ വീഴ്ചയാണെന്നും രാജ്യത്തിന് അപമാനകരമാണെന്നും ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. ഇസ്രയേലിനെതിരെ പ്രതികാരം ചെയ്യാന്‍ ഐആര്‍ജിസി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ടെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം വെള്ളിയാഴ്ച ഖത്തറില്‍ സംസ്‌കരിച്ചു. ഹനിയ്യയുടെ മരണം ഇസ്രയേലിനെതിരേ പോരാട്ടം കടുപ്പിക്കാനേ സഹായിക്കൂവെന്ന് ഹനിയ്യയുടെ അടുത്ത പിന്‍ഗാമി എന്ന് കരുതപ്പെടുന്നയാള്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരോട് പറഞ്ഞു.
Also Read- ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു
തിരിച്ചടിക്കാന്‍ ഇറാന്‍
ഹമാസും ഇസ്രായേലും തമ്മിലുള്ള ഗാസയിലെ യുദ്ധം തുടങ്ങിയിട്ട് 10 മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഹനിയ്യയുടെ കൊലപാതകം മിഡില്‍ ഈസ്റ്റില്‍ മുഴുവന്‍ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കൊലപാതകം നടത്തിയത് ഇസ്രായേല്‍ ആണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നു. ഇസ്രായേലിന് തക്ക തിരിച്ചടി നല്‍കുമെന്ന് ഇരുവരും പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഹനിയ്യയുടെ കൊലപാതത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
വെള്ളിയാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഇമാന്‍ മുഹമ്മദ് ഇബ്‌നു അബ്ദുള്‍ വഹാബ് മസ്ജിദിലെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഹനിയ്യയെ ലുസൈല്‍ നഗരത്തിലെ ഒരു സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. പലസ്തീന്‍ പതാകയില്‍ പൊതിഞ്ഞാണ് ഹനിയ്യയുടെ മൃതദേഹം സംസ്‌കരിച്ചത്. ഹനിയ്യയോടൊപ്പം കൊല്ലപ്പെട്ട അംഗരക്ഷകനെയും ഇവിടെ തന്നെ സംസ്‌കരിച്ചു. ശവസംസ്‌കാര ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ടെഹ്‌റാനിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ നേരിട്ട് പതിച്ച മിസൈലാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ഖലീര്‍ അല്‍-ഹയ്യ ടെഹ്‌റാനില്‍ പറഞ്ഞു.
ഗാസയിലെ വെടിനിര്‍ത്തല്‍ തുടരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഹനിയ്യയുടെ കൊലപാതകം സഹായിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.