രണ്ട് ദിവസത്തെ കാനഡ സന്ദർശനത്തിനെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കനേഡിയൻ പ്രധാനമന്ത്രിയുടെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് അഡ്വൈസറായ നതാലി ഡ്രൂയിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പതിവ് സുരക്ഷാ ചർച്ചകളുടെ ഭാഗമായിരുന്നു ഇത്.
ഇന്ത്യ-കാനഡ ബന്ധത്തിൽ വ്യക്തമായ ഒരു മാറ്റത്തിന് ഈ ചർച്ചകൾ വഴിയൊരുക്കിയതായും, ഖലിസ്ഥാനി ലിങ്ക് ഉള്ള ശൃംഖലകൾ പോലുള്ള അക്രമാസക്ത തീവ്രവാദ ഗ്രൂപ്പുകൾക്ക് കനേഡിയൻ സർക്കാരിന്റെ പിന്തുണയില്ലെന്ന ശക്തമായ സന്ദേശം ഇത് നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
advertisement
മയക്കുമരുന്ന്, സൈബർ ഭീഷണികൾ, തീവ്രവാദം എന്നിവയിൽ തത്സമയ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ രാഷ്ട്രീയമായ നിലപാടുകളിൽ നിന്ന് മാറി നിയമപരമായ നടപടികളിലേക്ക് കാനഡ നീങ്ങുന്നതിന്റെ സൂചനയാണിതെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ചർച്ചയിലെ പ്രധാന വിഷയങ്ങൾ എന്തൊക്കെ?
ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളിലെ പുരോഗതി ഇരുപക്ഷവും വിലയിരുത്തി. ദേശീയ സുരക്ഷ, നിയമപാലനം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഒരു സംയുക്ത കർമപദ്ധതിക്ക് അവർ രൂപം നൽകി.
വിനിമയങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഇരുരാജ്യങ്ങളും സുരക്ഷാ-നിയമപാലന ലെയ്സൺ ഓഫീസർമാരെ നിയമിക്കാൻ തീരുമാനിച്ചു. ഇത് മയക്കുമരുന്ന് കടത്ത്, പ്രത്യേകിച്ച് ഫെന്റനൈൽ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കടത്ത്, അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് കൈമാറാൻ സഹായിക്കും. സൈബർ സുരക്ഷാ പോളിസി, ഇമിഗ്രേഷൻ തട്ടിപ്പ് തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കാൻ ഡോവലും ഡ്രൂയിനും തീരുമാനിച്ചു.
വിശ്വാസം വീണ്ടെടുക്കുന്നതിൽ ശ്രദ്ധ
ഈ ചർച്ചകൾ വെറും പ്രദർശനത്തിനല്ലെന്നും മറിച്ച് പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനായുള്ളതാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഖലിസ്ഥാനി ശൃംഖലകളെ 'ആവിഷ്കാര സ്വാതന്ത്ര്യം' എന്നതിലുപരി ഒരു സംഘടിത കുറ്റകൃത്യമായി കാനഡ കാണുന്നു എന്നതിന്റെ തെളിവാണ് ലെയ്സൺ ഓഫീസർമാരെ നിയമിക്കാനുള്ള തീരുമാനം.
മയക്കുമരുന്ന് മാഫിയ, രേഖകളിലെ തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ഫണ്ട് ശേഖരണം, ഭീഷണിപ്പെടുത്തൽ, പ്രചാരണം എന്നിവയെക്കുറിച്ച് ഡോവൽ ആശങ്കയറിയിച്ചു. തീവ്രവാദ ഗ്രൂപ്പുകൾ റിക്രൂട്ട്‌മെന്റിനും പണം ശേഖരിക്കാനും സൈബർ ഇടങ്ങൾ ഉപയോഗിക്കുന്നതിനാൽ സൈബർ പോളിസി ഏകോപിപ്പിക്കുന്നത് പ്രധാനമാണെന്ന് ഇരുപക്ഷവും വിലയിരുത്തി.
കൂടാതെ, കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരിയുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്‌ക്കെതിരെ വിദേശത്തുനിന്ന് പ്ലാൻ ചെയ്യുന്ന അക്രമാസക്തമായ തീവ്രവാദം വെറുമൊരു നയതന്ത്ര അസ്വാരസ്യമല്ല, മറിച്ച് അതൊരു പൊതുസുരക്ഷാ പ്രശ്നമാണെന്ന് അംഗീകരിക്കാൻ കാനഡ തയാറാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്. സന്ദർശന വേളയിൽ യുറേനിയം, ഊർജം, നിർണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് അറിയിച്ചു.
Summary: Indian National Security Adviser Ajit Doval recently met with his Canadian counterpart, Nathalie Drouin, in Ottawa to signal a strategic "reset" in bilateral relations. Moving beyond previous diplomatic tensions, the talks focused on transitioning from political posturing to active law enforcement cooperation.
