വിക്ഷേപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും സാധാരണക്കാര്‍ക്ക് അപകടമുണ്ടാക്കുന്നതിനാല്‍ ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്. 120-ല്‍ അധികം രാജ്യങ്ങളാണ് ഈ മാരക ബോംബുകള്‍ നിരോധിച്ചിട്ടുള്ളത്. എന്നാല്‍ ഇറാന്‍ ഇക്കൂട്ടത്തിലില്ല.
എന്താണ് ക്ലസ്റ്റര്‍ ബോംബുകള്‍ ?
ഒരു വലിയ പ്രദേശത്ത് ചെറിയ ബോംബുകളോ സബ്മ്യൂണിഷനുകോളോ വിക്ഷേപിക്കുന്ന സ്‌പോടാനായുധങ്ങളാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇവ ഒരു വിമാനത്തില്‍ നിന്നോ നിലത്ത് നിന്നോ വിക്ഷേപിക്കാനാകും. സാധാരണയായി മിസൈലിനുള്ളിലോ പീരങ്കിയിലോ വഹിച്ചാണ് ഇവ പ്രയോഗിക്കാറുള്ളത്. ഇത് വിക്ഷേപിച്ചുകഴിഞ്ഞാല്‍ നിരവധി സബ്മ്യൂണിഷനുകള്‍ വിശാലമായ ഭൂപ്രദേശത്ത് ചിതറി തെറിക്കുകയും സ്‌പോടനം നടക്കുകയും ചെയ്യും. ഓരോ ബോംബും വലിയ ആഘാതമുണ്ടാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈനികരെയോ വാഹനങ്ങളെയോ അടിസ്ഥാനസൗകര്യങ്ങളെയോ ലക്ഷ്യംവച്ചാണിത്.
advertisement
എന്തുകൊണ്ടാണ് ഇവ അപകടകരമാകുന്നത് ?
സാധാരണക്കാര്‍ക്ക് ദീര്‍ഘകാല ഭീഷണിയാകുന്നതുകൊണ്ടും അവയുടെ സ്‌പോടന ശേഷിയും പ്രവചിക്കാനാകാത്ത സ്വഭാവവും കണക്കിലെടുത്തുമാണ് ഇവയെ അപകടകരമായി പറയുന്നത്. ഇവയില്‍ എല്ലാ സബ്മ്യൂണിഷനുകളും വിക്ഷേപിച്ച സമയത്ത് തന്നെ പൊട്ടിത്തെറിക്കണമെന്നില്ല. ഇത് യുദ്ധ മേഖലകളെ മാരകമായ മൈന്‍ഫീല്‍ഡ് (കുഴി ബോംബുകള്‍ നിക്ഷേപിച്ചിട്ടുള്ള സ്ഥലം) ആക്കി മാറ്റുന്നു. പൊട്ടിത്തെറിക്കാത്ത ഈ ബോംബുകള്‍ വര്‍ഷങ്ങളോളം നിദ്രയിലായിരിക്കും. അബദ്ധത്തില്‍ അവയില്‍ എത്തുന്ന ആര്‍ക്കും മാരകമായ അപകടസാധ്യത സൃഷ്ടിക്കും. നിർവീര്യമാക്കൽ പ്രക്രിയ മന്ദഗതിയിലുള്ളതും ചെലവേറിയതും അപകടകരവുമാണ്. ലാവോസ്, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ അവസാനിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ക്ലസ്റ്റര്‍ ബോംബുകള്‍ മൂലം സാധാരണക്കാര്‍ മരിക്കുന്നത് ഇപ്പോഴും തുടരുന്നു.
ഈ കാരണംകൊണ്ടുതന്നെ പല രാജ്യങ്ങളും ക്ലസ്റ്റര്‍ ബോംബുകള്‍ നിരോധിച്ചിട്ടുണ്ട്. 2008-ല്‍ 120-ല്‍ അധികം രാജ്യങ്ങള്‍ ഇവയുടെ ഉപയോഗം, ഉത്പാദനം, സംഭരണം, കൈമാറ്റം എന്നിവ നിരോധിക്കുന്ന ഉടമ്പടിയില്‍ (സിസിഎം) ഒപ്പുവച്ചു. എന്നാല്‍, ഇറാന്‍, ഇസ്രായേല്‍, യുഎസ്, റഷ്യ, ചൈന എന്നിവ ഈ കരാറില്‍ ഒപ്പുവച്ചിട്ടില്ല.
2025 മാര്‍ച്ചില്‍ ഉക്രൈനുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചു. കിഴക്കന്‍ ഉക്രൈനിലെ ഡോബ്രോപിലിയയില്‍ റഷ്യ നടത്തിയ മാരകമായ ആക്രമണത്തില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ടു. ജനവാസ കേന്ദ്രങ്ങളില്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതോടെ വീണ്ടും ഉയര്‍ന്നു.
ഇപ്പോഴിതാ ഇസ്രായേലിനു നേരെ ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചിരിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ആക്കം കൂട്ടി. നിയമപരവും ധാര്‍മ്മികവുമായ ആശങ്കകള്‍ മാത്രമല്ല സംഘര്‍ഷ ബാധിത മേഖലകളിലെ സാധാരണക്കാര്‍ക്ക് ദീര്‍ഘകാല അപകട സാധ്യതകളും ഇത് ഉയര്‍ത്തുന്നു.