കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തങ്ങൾ തീവ്രവാദ കേന്ദ്രങ്ങളായ 50 ബഹുനിലക്കെട്ടിടങ്ങൾ തകർത്തെന്നും, ഗാസ നഗരത്തിലെ കരസേനാ പ്രവർത്തനത്തിന്റെ തുടക്കം മാത്രമാണിതെന്നും എത്രയും വേഗം ഗാസ നിവാസികൾ അവിടെ നിന്ന് പുറത്തുകടക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ഒരു വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.തിങ്കളാഴ്ച കിഴക്കൻ ജറുസലേമിൽ സായുധരായ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. കിഴക്കൻ ജറുസലേമിൽ തോക്കുധാരികളായ രണ്ട് പേർ ബസിന് നേരെ നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആറ് പേരുടെ കുടുബത്തിനെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും നെതന്യാഹു പറഞ്ഞു.
advertisement
ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഗാസയിലെ ഏറ്റവും വലിയ നഗരത്തിൽ ഒരു ശക്തമായ സൈനികാക്രമണം ഉണ്ടാകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, പുതിയ ആക്രമണത്തിന് മുമ്പ് ഗാസ നഗരവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യവും ഉത്തരവിട്ടു. ഇസ്രായേൽ സൈന്യം ഗാസ സിറ്റി നിവാസികളോട് ഖാൻ യൂനിസിലെ തെക്കൻ അൽ-മവാസി പ്രദേശത്തേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവിടം ഒരു മാനുഷിക മേഖല ആയാണ് ഇസ്രയേൽ സൈന്യം നിശ്ചയിച്ചിട്ടുള്ളത്.