Also Read- എലിസബത്ത് രാജ്ഞിക്ക് ലോകത്തിന്റെ അന്ത്യാഞ്ജലി; അന്തിമോപചാരമർപ്പിച്ച് ലോക നേതാക്കൾ
അമിനിയുടെ ജന്മനാടായ സാഖസിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിലും സമീപ നഗരങ്ങളിലും നിന്നുമാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗവും എത്തുന്നത്. ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന് മുദ്രവാക്യം വിളിച്ചാണ് തെരുവുകളില്‍ സ്ത്രീകൾ പ്രതിഷേധിക്കുന്നത്. രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കെതിരെ മുദ്രാവാക്യം വിളിച്ച് നിരവധി സ്ത്രീകളാണ് തെരുവുകളില്‍ വച്ച് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. പ്രതിഷേധം പ്രാദേശിക തലസ്ഥാനമായ സനന്ദജിലേക്ക് വ്യാപിക്കുകയും രാത്രി വൈകിയും നീണ്ടു നിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
ആരോഗ്യവതിയായിരുന്ന അമിനി, അറസ്റ്റിലായതിനു ശേഷം ഏതാനും മണിക്കൂറുകൾക്ക് ശേഷം കോമയിൽ ആശുപത്രിയിലെത്തിയതായി അമിനിയുടെ കുടുംബത്തെ ഉദ്ധരിച്ച് ഇറാൻ വയർ വെബ്‌സൈറ്റും ഷാർഗ് പത്രവും ഉൾപ്പെടെയുള്ള പേർഷ്യൻ ഭാഷാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തുന്നതിനും ആശുപത്രിയിലേക്ക് പോകുന്നതിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമിനിയുടെ തലക്ക് അടിയേറ്റിരുന്നു എന്നാണ് ഇറാനിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്ന 1500 തവ്‌സിർ എന്ന ചാനൽ റിപ്പോർട്ട് ചെയ്തത്.
അമിനിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഫോറൻസിക് പരിശോധനകളുടെ ഫലങ്ങൾ ലഭിക്കാൻ മൂന്നാഴ്ചയെടുക്കുമെന്ന് മെഡിക്കൽ എക്സാമിനർ പറഞ്ഞു. അമിനിയെ മർദിച്ചതായി ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽറേസ റഹ്മാനി ഫസ്‌ലി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പുതിയ വസ്ത്രധാരണച്ചട്ടം കൊണ്ടുവന്നത്. പിന്നാലെയാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് മഹ്സ അമിനിയെ പിടികൂടിയത്. ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു അമിനി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സയെ അറസ്റ്റ് ചെയ്തത്. അമിനിയുടെ സംസ്കാരം നടന്ന ജൻമനാടായ സാഖസിലും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ സംഘടിച്ചു. തടങ്കലിലുള്ള മറ്റു സ്ത്രീകൾക്കൊപ്പം കഴിയുമ്പോൾ അമിനി കുഴഞ്ഞുവീണാണു മരിച്ചതെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ, അറസ്റ്റു ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി. പോലീസ് വാനില്‍ വച്ച് പോലീസ് മഹ്സ അമിനിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി നിരവധി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.