ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ നിലവിലെ ഭരണകൂടം അനുമതി നൽകിയ സാഹചര്യത്തിലാണ് ഇരു പാർട്ടികളുടെയും വിലയിരുത്തൽ. "പരമ്പരാഗതമായി തുടരുന്നതുപോലെ, മാലിദ്വീപിലെ ജനങ്ങളുടെ പ്രയോജനത്തിനായി എല്ലാ വികസന പങ്കാളികളുമായും പ്രവർത്തിക്കാൻ രാജ്യത്ത് അധികാരത്തിൽ വരുന്ന സർക്കാരുകൾക്ക് കഴിയണം. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷിതത്വവും മാലിദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ് " എന്നും അവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എംഡിപിയുടെ ചെയർപേഴ്സണും മുൻ മന്ത്രിയുമായ ഫയാസ് ഇസ്മയിൽ, പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ എംപി അഹമ്മദ് സലീം, ഡെമോക്രാറ്റ്സ് പാർട്ടി പ്രസിഡന്റ് എംപി ഹസൻ ലത്തീഫ്, പാർലമെന്ററി ഗ്രൂപ്പ് ലീഡർ എംപി അലി അസിം എന്നിവർ ചേർന്നാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്. ഭരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു പാർട്ടികളും പ്രതിജ്ഞാബദ്ധമാണ്. മാലിദ്വീപിന്റെ വിദേശനയവും സുതാര്യതയില്ലായ്മയും അടക്കമുള്ള വിഷയങ്ങളിൽ ഇരു പാർട്ടികളും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 87 അംഗ സഭയിൽ ഇരു പാർട്ടികളുടെയും എംപിമാർ ഒന്നിച്ച് 55 സീറ്റുകളാണ് കൈവശം വച്ചിരിക്കുന്നത്.
advertisement
അതേസമയം മാലിദ്വീപിന്റെ സാമ്പത്തിക സ്ഥിതിയിലും സർക്കാർ ഒപ്പുവയ്ക്കുന്ന ധാരണാപത്രങ്ങളിലെയും കരാറുകളിലെയും സുതാര്യതയില്ലായ്മയാണ് ഇരു പാർട്ടികളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്ത സംയുക്ത പ്രസ്താവനയിൽ ചൂണ്ടികാണിക്കുന്നത്. കൂടാതെ മാധ്യമങ്ങളെ നീക്കം ചെയ്യാനും മാധ്യമസ്വാതന്ത്ര്യത്തിൽ കൈകടത്താനുമുള്ള ശ്രമങ്ങളെയും പ്രതിപക്ഷം വിമർശിച്ചു.
അതേസമയം പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രസിഡന്റായി അധികാരമേറ്റയുടൻ തന്റെ ആദ്യ തുറമുഖ സന്ദർശനമായി ബെയ്ജിംഗ് തെരഞ്ഞെടുത്തും തന്റെ ഇന്ത്യാ വിരുദ്ധ നിലപാട് പ്രകടമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കൂടാതെ ഈയൊരു സാഹചര്യത്തിൽ ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ മുയിസു സർക്കാർ അനുമതി നല്‍കുകയും ചെയ്തു. ഇവിടെ ചൈന അനുകൂലിയായ സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് വ്യക്തമായത്.