പ്രധാനമന്ത്രി മോദിയും ഭൂട്ടാൻ രാജാവും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ ഭൂട്ടാനീസ് ക്ഷേത്രവും ബുദ്ധസന്യാസി മഠവും അതിഥിമന്ദിരവും നിർമിക്കാൻ സ്ഥലം അനുവദിക്കും.
ഊർജമേഖലയിലെ സഹകരണം ഇന്ത്യ-ഭൂട്ടാൻ പങ്കാളിത്തത്തിന്റെ പ്രധാന ഘടകമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി മോദി സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പുനാത്സഞ്ചു-II പദ്ധതിയെ ശ്വാശ്വതമായ സൗഹൃദത്തിന്റെ പ്രതീകമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ചയിൽ വിഷയമായി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് രാജാവ് ജിഗ്മേ ഖേസർ അനുശോചനം അറിയിച്ചു. കൂടാതെ ഭൂട്ടാന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
advertisement
പുനരുപയോഗ ഊർജം, ആരോഗ്യസംരക്ഷണം, വൈദ്യശാസ്ത്രം, മാനസികാരോഗ്യ സേവനങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തിന് മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. പുനത്സാംഗ്ചുവിലെ പ്രധാന അണക്കെട്ടിന്റെ നിർമാണം പുനഃരാരംഭിക്കാനും 1200 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനും തീരുമാനമായി.
ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത മാർഗങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭൂട്ടാൻ മുൻ രാജാവ് ജിഗ്മേ സിംഗേ വാംഗ്ചുക്കിന്റെ 70ാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂട്ടാനിലെ ഗെലെഫു, സാംത്സെ നഗരങ്ങളെ ഇന്ത്യയുടെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള തന്റെ സർക്കാരിന്റെ തീരുമാനവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. "ഈ പദ്ധതി പൂർത്തിയാക്കുന്നത് ഭൂട്ടാനിലെ വ്യവസായങ്ങൾക്കും കർഷകർക്കും ഇന്ത്യയുടെ വിശാലമായ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകും," അദ്ദേഹം പറഞ്ഞു.
റെയിൽ, റോഡ് കണക്ടിവിറ്റിക്ക് പുറമെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങളിലും ഇരുരാജ്യവും പ്രവർത്തിച്ചു വരുന്നുണ്ട്. ജിഗ്മേ ഖേസർ രാജാവിന്റെ ഇഷ്ടപദ്ധതിയായ ഭൂട്ടാന്റെ ഗെലെഫു മൈൻഡ്ഫുൾനെസ് സിറ്റി അഥവാ സാമ്പത്തിക കേന്ദ്രത്തിന് ഇന്ത്യ പിന്തുണ നൽകുന്നുണ്ട്. ഇവിടം സന്ദർശിക്കുന്നവർക്കും നിക്ഷേപകർക്കും സൗകര്യമൊരുക്കുന്നതിനായി ഗെലെഫുവിന് സമീപം ഇന്ത്യ ഒരു ഇമിഗ്രേഷൻ ചെക്ക് പോയിന്റ് നിർമിക്കുമെന്ന് മോദി പ്രഖ്യാപിച്ചു.
ഭൂട്ടാനിലെ നിലവിലെ പഞ്ചവത്സര പദ്ധതിക്ക് ഇന്ത്യ 10,000 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ, റോഡുകൾ, കൃഷി, ധനസഹായം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലും ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
ഭൂട്ടാനെ ലോകത്തിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് രാജ്യമാക്കി മാറ്റിയ ഉഭയകക്ഷി ജലവൈദ്യുത പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയായിരിക്കും കണക്ടിവിറ്റി പ്രവർത്തനങ്ങൾ. പ്രതിശീർഷ പുനഃരുപയോഗ ഊർജ ഉത്പാദനത്തിൽ ഭൂട്ടാൻ ഒരു മുൻനിര രാജ്യമാണ്. മുഴുവൻ വൈദ്യുതിയും പുനഃരുപയോഗ സ്രോതസ്സുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
ഭൂട്ടാനിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്(യുപിഐ)സൗകര്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെയും ഭൂട്ടാന്റെയും യുവാക്കൾ ഒരു ഉപഗ്രഹം നിർമ്മിക്കുന്നതിനും വിദ്യാഭ്യാസം, നവീകരണം, നൈപുണ്യ വികസനം, കായികം, ബഹിരാകാശം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും സഹകരിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
ഭൂട്ടാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ആസാമിൽ ഒരു സംയോജിത ചെക്ക് പോസ്റ്റും ഉൾനാടൻ ജലപാത ടെർമിനലും ഇതിനോടകം സ്ഥാപിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയ അഡീഷണൽ സെക്രട്ടറി(നോർത്ത്) മുനു മഹാവർ പറഞ്ഞു. പുനത്സാംഗ്ചു-II പദ്ധതിയിൽ നിന്ന് ഇന്ത്യയ്ക്കുള്ള വൈദ്യുതി വിതരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഭൂട്ടാന്റെ മൊത്തം കയറ്റുമതിയുടെ ഏകദേശം 30 ശതമാനം ഇന്ത്യയിലേക്കുള്ള ഊർജകയറ്റുമതിയാണെന്നും അദ്ദേഹം പറഞ്ഞു.
