സൗദി രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ നേരിട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ട് ആക്രമണം നിർത്താനുള്ള പാകിസ്ഥാന്റെ സന്നദ്ധത അറിയിക്കാൻ കഴിയുമോ എന്ന് വ്യക്തിപരമായി അന്വേഷിച്ചുവെന്നും വെടിനിർത്തൽ നയതന്ത്രത്തിന്റെ അണിയറയിൽ സൗദിയും പങ്കാളിയായെന്നും ദാർ പറഞ്ഞു.
പാകിസ്ഥാൻ പ്രത്യാക്രമണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങൾ നൂർ ഖാൻ, ഷോർകോട്ട് വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ദാർ സ്ഥിരീകരിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം.
advertisement
“സൗദി രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ വിളിച്ച് പാകിസ്ഥാൻ ആക്രമണം നിർത്താൻ തയ്യാറാണെന്ന് ജയശങ്കറിനോട് പറയാമോ എന്ന് ചോദിച്ചു,” ദാറിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് നിർണായകമായ തിരിച്ചടി നൽകിയെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ ഭരണനേതൃത്വത്തിന്റെ മുൻ ഔദ്യോഗിക പ്രസ്താവനകൾക്ക് വിരുദ്ധമാണ് ദാറിന്റെ തുറന്നുപറച്ചിൽ.
യഥാർത്ഥത്തിൽ, പ്രധാനമന്ത്രി ഷെരീഫിന്റെ വാദങ്ങൾക്ക് വിരുദ്ധമായി ഇന്ത്യയുടെ അതിവേഗത്തിലുള്ളതും കൃത്യമായതുമായ സൈനിക നടപടിയിൽ പാകിസ്ഥാൻ ഞെട്ടിപ്പോയി എന്നാണ് ദാറിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ സൈന്യം ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തെ തുടർന്ന് പിന്മാറുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
പിന്നീട് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം ലഭിച്ച ജനറൽ മുനീർ, പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലുമുള്ള തീവ്രവാദ ബന്ധമുള്ള കേന്ദ്രങ്ങളിൽ അതിർത്തി കടന്നുള്ള കൃത്യമായ ആക്രമണങ്ങളെ പരാമർശിച്ച് ഇന്ത്യയുടെ നടപടികളെ ഒരു "പുതിയ സാധാരണ നില" നടപ്പിലാക്കാനുള്ള ശ്രമമായി വിശേഷിപ്പിച്ചു. “സ്വന്തം ഇഷ്ടപ്രകാരം അന്താരാഷ്ട്ര അതിർത്തികൾ കടക്കുന്നതിന്റെ അപകടകരമായ ഒരു മാതൃക സൃഷ്ടിച്ച് ഇന്ത്യ ഒരു പുതിയ സാധാരണത്വം സ്ഥാപിക്കാൻ ശ്രമിച്ചു ” ജനറൽ മുനീർ വാഷിംഗ്ടണിൽ വിദേശ പാകിസ്ഥാനികളുടെ ഒരു സമ്മേളനത്തിൽ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
റാവൽപിണ്ടി വിമാനത്താവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ആക്രമണം നടത്തിയതായി പ്രധാനമന്ത്രി ഷെരീഫ് അടുത്തിടെ സമ്മതിച്ചിരുന്നു. മെയ് 9-10 രാത്രിയിൽ ഇന്ത്യയുടെ ആക്രമണം മൂലം മെയ് 10 ന് പുലർച്ചെ 4.30 ന് പാകിസ്ഥാൻ ആസൂത്രണം ചെയ്ത പ്രത്യാക്രമണം തടസ്സപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ കൃത്യമായ ആക്രമണം നടത്തി. ഇന്ത്യയുടെ നടപടിയെത്തുടർന്ന്, മെയ് 8, 9, 10 തീയതികളിൽ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. എന്നാൽ ഇതെല്ലാം ഇന്ത്യ വിജയകരമായി പ്രതിരോധിച്ചുവെന്ന് മാത്രമല്ല, നിരവധി പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണവും നടത്തിയിരുന്നു.
അതിർത്തി കടന്നുള്ള നാല് ദിവസത്തെ തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം സംഘർഷം അവസാനിപ്പിക്കാൻ മെയ് 10-ന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തുകയായിരുന്നു.