ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും താമസിക്കുന്ന എസിസി ഉടമകളെ അഫ്ഗാൻ കുടിയേറ്റക്കാർക്കുള്ള മൾട്ടിഫേസ് സ്ഥലംമാറ്റ പദ്ധതിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുമെന്ന് മാധ്യമങ്ങൾക്ക് ചോർന്നു ലഭിച്ചതായി പറയപ്പെടുന്ന രേഖയിൽ പറയുന്നു.
തീവ്രവാദ വിഷയത്തിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അഫ്ഗാൻ സിറ്റിസൺ കാർഡുകൾ കൈവശമുള്ള 800,000-ത്തിലധികം അഫ്ഗാൻ അഭയാർത്ഥികളെ തീരുമാനം ബാധിച്ചേക്കാം. ഇവർ രേഖകളിലുള്ളവരാണ് . എന്നാൽ ഒരു രേഖകളിലുമില്ലാത്ത ആയിരക്കണക്കിന് പേരും അഭയാർത്ഥികളായുണ്ട്.
2023 നവംബർ 1 മുതൽ നിയമവിരുദ്ധ വിദേശികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചക്കുന്ന പദ്ധതി(IFRP) സർക്കാർ നടപ്പിലാക്കി വരികയാണ്. എല്ലാ നിയമവിരുദ്ധ വിദേശികളെയും തിരിച്ചയക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ തുടർച്ചയായി ദേശീയ നേതൃത്വം ഇപ്പോൾ ACC ഉടമകളെയും തിരിച്ചയക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും സർക്കാരിന്റെ ഔദ്യോഗിക രേഖയിൽ പറയുന്നു.
advertisement
എല്ലാ നിയമവിരുദ്ധ വിദേശികൾക്കും എസിസി ഉടമകൾക്കും 2025 മാർച്ച് 31 ന് മുമ്പ് സ്വമേധയാ രാജ്യം വിടാനാണ് നിർദേശം. 2025 ഏപ്രിൽ 1 മുതൽ നാടുകടത്തൽ ആരംഭിക്കുമെന്ന് പാകിസ്ഥാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കുടിയേറ്റക്കാർക്ക് മാന്യമായ തിരിച്ചുപോക്കിന് ഇതിനകം തന്നെ മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയിൽ ആരോടും മോശമായി പെരുമാറില്ലെന്നും ഭക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നു.
1980 കളിൽ മുൻ സോവിയറ്റ് യൂണിയൻ സൈന്യത്തിന്റെ അധിനിവേശ കാലത്താണ് അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിലേക്ക് ഭൂരിഭാഗം പേരും കുടിയേറിയത്.