സമ്മേളനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും മോദി കുറിച്ചു.
നിര്‍മ്മിതബുദ്ധി (എഐ) ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കുന്നുണ്ട്. ക്ഷണിതാക്കളായ രാജ്യങ്ങളുടെ ചർച്ചയിലേക്കാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ക്ഷണം. ഇന്ത്യയടക്കം ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും.
നിർമിതബുദ്ധിയുടെ പ്രയോഗത്തെ സംബന്ധിച്ച് മാർപാപ്പ നിലപാട് വ്യക്തമാക്കുന്നതും ഇതാദ്യമാണ്. നിർമിതബുദ്ധി സൃഷ്ടിക്കുന്ന പ്രതിസന്ധികളും ദുരുപയോഗ സാധ്യതകളുമായി ബന്ധപ്പെട്ട ആശങ്കകളും ചർച്ചയാകും. ഇത്തരം വിഷയങ്ങളിൽ ആകുലതയുണ്ടെന്നും നിയമസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സമാധാന സന്ദേശത്തിൽ മാര്‍പാപ്പ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇറ്റലിയില്‍ 15ന് അവസാനിക്കുന്ന അന്‍പതാമത് ജി7 ഉച്ചകോടിയിൽ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി, മധ്യപൂർവേഷ്യയിലെ പ്രശ്നങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി, കുടിയേറ്റം, ഭക്ഷ്യസുരക്ഷ, നിർമിത ബുദ്ധിയുടെ ശരിയായ പ്രയോഗം തുടങ്ങിയവയാണ് മുഖ്യ ചർച്ചാവിഷയങ്ങള്‍.