ടോക്കിയോയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഒനോ കെയ്ച്ചി, ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ത്രിവര്‍ണ പതാകകള്‍ വീശി ഇന്ത്യന്‍ പ്രവാസികളും അദ്ദേഹത്തെ വരവേറ്റു.
വ്യാപാരം, നിക്ഷേപം, ക്ലീന്‍ എനര്‍ജി, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയും ജപ്പാനും ദീർഘകാലമായി ബന്ധം നിലനിർത്തി വരുന്നു.
2014ൽ ആദ്യമായി അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന എട്ടാമത് ജപ്പാൻ സന്ദർശനമാണിത്. 2023 മേയിലാണ് പ്രധാനമന്ത്രി മോദി അവസാനമായി ജപ്പാന്‍ സന്ദര്‍ശിച്ചത്. ഇതിനുശേഷം പ്രധാനമന്ത്രി ഇഷിബയുമായി അദ്ദേഹം നിരവധി തവണ കൂടിക്കാഴ്ച നടത്തി. 2025 ജൂണില്‍ കാനഡയില്‍ നടന്ന ജി 7 ഉച്ചക്കോടിക്കിടെയും ലാവോസില്‍ നടന്ന 21ാമത് ആസിയാന്‍ ഉച്ചകോടിക്കിടെയും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
ജപ്പാനിലെത്തിയ വിവരം പങ്കുവെച്ച് പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. ''ടോക്കിയോയില്‍ എത്തിയിരിക്കുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വികസന സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുന്ന ഈ സമയത്ത് ഈ സന്ദര്‍ശത്തില്‍ പ്രധാനമന്ത്രി ഇഷിബയുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംവദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിലവിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും സഹകരണത്തിന്റെ പുതിയ വഴികള്‍ കണ്ടെത്താനും ഈ സന്ദര്‍ശനം അവസരം നല്‍കും,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ജപ്പാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും തന്ത്രപരവും ആഗോളതലത്തിലുമുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നു.
തന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകുമെന്ന് പ്രധാനമന്ത്രി മോദി യാത്രയ്ക്ക് മുമ്പ് നടത്തിയ പ്രസ്താവയില്‍ പറഞ്ഞിരുന്നു.
''ഞങ്ങളുടെ സഹകരണത്തിന് പുതിയ ചിറകുകള്‍ നല്‍കാനും സാമ്പത്തിക, നിക്ഷേപ ബന്ധങ്ങളുടെ വ്യാപ്തിയും താത്പര്യങ്ങളും വര്‍ധിപ്പിക്കാനും എഐ, സെമികണ്ടക്ടറുകള്‍ ഉള്‍പ്പെടെയുള്ള പുതിയതും സാധ്യത ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങള്‍ ശ്രമിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ജപ്പാന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉയര്‍ന്നുവരുന്ന ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഈ ഉച്ചകോടി അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ജപ്പാനിലെ മറ്റ് രാഷ്ട്രീയ നേതാക്കള്‍, ബിസിനസ് നേതാക്കള്‍, ഇന്ത്യയുമായി സഹകരണം നിലനിര്‍ത്തുന്ന വ്യക്തികള്‍ എന്നിവരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ടിയാന്‍ജിനില്‍ നടക്കുന്ന ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്‌സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി ചൈനയിലേക്ക് പോകും.