ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്' എന്ന ചിത്രത്തിലൂടെ ഇസ്രയേല്‍ അനുകൂല കഥാപാത്രമായ സബ്രയെ പുനഃരാവിഷ്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡിസ്‌നിയും മാര്‍വലും ബഹിഷ്‌കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
1980-ല്‍ ആദ്യമായി അവതരിപ്പിച്ച ഇസ്രയേല്‍ സൂപ്പര്‍ഹീറോ 'സബ്ര' എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് 2022 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍വലിനെതിരേ വലിയ തോതിലുള്ള ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നു. ഇസ്രയേലി നടനായ ഷിറ ഹാസ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പാലസ്തീനിന്റെ നേതൃത്വത്തിലുള്ള ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്‍ര്, സാങ്ഷന്‍ മൂവ്‌മെന്റ്(ബിഡിഎസ്), ജ്യൂവിഷ് വോയിസ് ഫോര്‍ പീസ്, മൂവ്‌മെന്റ് ഫോര്‍ ബ്ലാക്ക് ലൈവ്‌സ് എന്നിവ ഈ കഥാപാത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു.
advertisement
പാലസ്തീനിന്റെ നേതൃത്വത്തില്‍ 2005ലാണ് ബിഡിഎസ് പ്രസ്ഥാനം ആരംഭിച്ചത്. അന്താരാഷ്ട്രനിയമങ്ങള്‍ പാലിക്കുക, പാലസ്തീനിന്റെ അവകാശങ്ങള്‍ അംഗീകരിക്കുക, പാലസ്തീന്‍ പ്രദേശത്തെ അധിനിവേശം അവസാനിപ്പിക്കുക എന്നീ വിഷയങ്ങളിൽ ഇസ്രയേലിന്റെ മേൽ സമ്മര്‍ദം ചെലുത്തുക ലക്ഷ്യമിട്ടാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്.
കഴിഞ്ഞയാഴ്ച ചിത്രത്തിന്റ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. മൊസാദ് ഏജന്റ് എന്നതിന് പകരം കോമിക്‌സിലെന്ന പോലെ സബ്രയെ ഒരു ഉയര്‍ന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതോടെ വിവാദം പൊട്ടിപ്പുറപ്പെട്ടു. 2025-ഫെബ്രുവരി 14-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ഇസ്രയേല്‍ അനുകൂല സംഘടനകളില്‍ നിന്നും പലസ്തീന്‍ അനുകൂല സംഘടനകളില്‍ നിന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ഇസ്രയേലികളെ തരംതാഴ്ത്തുന്നതാണെന്ന് ഇസ്രയേല്‍ അനുകൂല സംഘടനകള്‍ ആരോപിച്ചു. അതേസമയം, ഈ കഥാപാത്രത്തിന്റെ ചരിത്രം പാലസ്തീനികള്‍ക്കെതിരായ ആക്രമണത്തെ മഹത്വവത്കരിക്കുന്നതാണെന്ന് പലസ്തീൻ അനുകൂല സംഘടനകൾ വാദിക്കുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമെന്ന് മാര്‍വര്‍ അറിയിച്ചു.