ഇറാനിൽ തുടരുന്ന പ്രക്ഷോഭം കണക്കിലെടുത്ത് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആദ്യ ബാച്ച് പ്രവാസികളെ നാളെ നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറയുന്നു.
advertisement
ആദ്യ ബാച്ചിനോട് നാളെ രാവിലെ 8 മണിയോടെ തയ്യാറാകാൻ അറിയിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും വിദ്യാർത്ഥികൾ അവരുടെ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
യാത്രക്കാരുടെ പട്ടിക തയ്യാറാക്കിവരികയാണെന്നും ഇന്ത്യയിലെയും ഇറാനിലെയും വിവിധ അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ മടക്കയാത്രയടക്കം നിലവിലെ സാഹചര്യത്തിനനുസരിച്ച് തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് പദ്ധതികൾ കൃത്യമായി അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇറാനിലെ ഇന്ത്യൻ എംബസി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പലയിടങ്ങളിലും ഇൻ്റർനെറ്റ് സേവനം തടസ്സപ്പെട്ടത് വിവരശേഖരണത്തിൽ കാലതാമസം ഉണ്ടാക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
പതിനായിരത്തിലധികം ഇന്ത്യക്കാർ നിലവിൽ ഇറാനിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടണമെന്നും അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ബുധനാഴ്ച ടെഹ്‌റാനിലെ ഇന്ത്യൻ എംബസി തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു.
