തൊഴിലാളി യൂണിയനായ ന്യൂസ് ഗില്‍ഡാണ് സമരത്തിന് നേതൃത്വം നൽകിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോ ജേണലിസ്റ്റുകൾ എന്നിവരെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. ഇതിന് പുറമെ, റോയിട്ടേഴ്സ് മാനേജര്‍മാര്‍ തങ്ങളുമായി സഹകരിക്കുന്നില്ലെന്നും ഗില്‍ഡിലെ അംഗങ്ങള്‍ പറയുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ട് ഇവര്‍ യുഎസ് നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിനും പരാതിയും നല്‍കിയിട്ടുണ്ട്. ഒരു ശതമാനം ശമ്പള വര്‍ധനവ് വച്ചുള്ള മൂന്ന് വര്‍ഷത്തെ കരാറാണ് ലംഘിക്കപ്പെട്ടതെന്ന് സമരക്കാര്‍ പറഞ്ഞു.
ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താന്‍ ന്യൂസ് ഗില്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് തങ്ങൾ തയ്യാറാണെന്ന് ഇമെയില്‍ പ്രസ്താവനയിലൂടെ റോയിട്ടേഴ്സ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്, ഒത്തുതീര്‍പ്പിനായി ഗില്‍ഡ് കമ്മിറ്റിയുമായി ഞങ്ങള്‍ തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും തങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി പറഞ്ഞു. റോയിട്ടേഴ്സിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച്, കമ്പനിയില്‍ മൊത്തം 200 നഗരങ്ങളിലായി ഏകദേശം 2,500 പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്.
advertisement
ലോസ് ഏഞ്ചല്‍സ് ടൈംസ് പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഈയടുത്ത വര്‍ഷങ്ങളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ന്യൂസ് ഗില്‍ഡ് വിജയിച്ചിരുന്നു.
കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാന പ്രഖ്യാപനത്തിനു ശേഷമാണ് റോയിട്ടേഴ്സ് ജീവനക്കാര്‍ വ്യാഴാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. തങ്ങളുടെ വരുമാനം ഉയര്‍ന്നതായും, കമ്പനിയുടെ മൊത്തം വരുമാനം 6% വര്‍ദ്ധിച്ച് 1.67 ബില്യണ്‍ ഡോളറായെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. മെയ് മാസത്തെ വരുമാന പ്രഖ്യാപനത്തെ തുടര്‍ന്ന്, കമ്പനി അതിന്റെ ബിസിനസിലും ജീവനക്കാരിലും കൂടുതല്‍ നിക്ഷേപിക്കുമെന്ന് തോംസണ്‍ റോയിട്ടേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീവ് ഹാസ്‌കര്‍ പറഞ്ഞു.
എന്നാല്‍ 2020 ഓടെ കാലഹരണപ്പെടുന്ന ഏറ്റവും പുതിയ കരാര്‍ പ്രകാരം, ഗില്‍ഡ് അംഗങ്ങള്‍ക്ക് കമ്പനിയുടെ ലാഭവിഹിതം ലഭിക്കുന്നില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. മിക്ക മാധ്യമ കമ്പനികള്‍ക്കും ബുദ്ധിമുട്ടുളള സമയമാണ് ഇതെന്നു പക്ഷേ റോയിട്ടേഴ്സിൽ സ്ഥിതി അതല്ലെന്നും മാധ്യമപ്രവർത്തകർ പറയുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒരു ശതമാനം ശമ്പള വര്‍ധനവ് മാത്രമേ ജീവനക്കാര്‍ക്ക് നല്‍കൂ എന്ന കരാര്‍ നിര്‍ദേശം റോയിട്ടേഴ്സ് കമ്പനി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ശമ്പള വര്‍ധനവ് ഒരു ശതമാനമായി ചുരുക്കുന്നത് ചൂഷണമാണെന്നും ജീവനക്കാർ പറയുന്നു.