യുക്രെയിനൊപ്പമാണ് എന്ന് തെളിയിക്കണമെന്ന് സെലെന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമര്‍ സെലെന്‍സ്‌കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങള്‍ സ്വീകരിച്ചത്.
റഷ്യന്‍ സേനയുടെ 64 കിലോമീറ്റര്‍ നീളമുള്ള ടാങ്ക് വ്യൂഹം യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളും ഇന്ധനടാങ്കുകളും നിരവധി വാഹനങ്ങളും പടക്കോപ്പുകളും സൈനിക വ്യൂഹത്തിലുണ്ടെന്നാണ് വിവരം. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ തെക്കന്‍ ബെലാറസില്‍ കൂടുതല്‍ സൈനികരും ഹെലികോപ്റ്ററുകളും നിലയുറപ്പിച്ചതായും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
Also Read-Operation Ganga | യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി നാട്ടിലെത്തി; ആകെ 184
കീവില്‍ വരുംമണിക്കൂറുകളില്‍ റഷ്യ ശക്തമായ അക്രമണം നടത്തിയേക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ ശക്തിയില്‍ മാരകമായ മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ യുക്രൈന് മേല്‍ റഷ്യ പ്രയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം രൂക്ഷമാകുന്ന സാചര്യത്തില്‍ കീവിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടുണ്ട്. കീവിലെ ഇന്ത്യക്കാര്‍ ഇന്നുതന്നെ നഗരം വിടണമെന്ന നിര്‍ദേശം നേരത്തെ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു.
Also Read-War in Ukraine | റഷ്യയുടെ മിസൈല്‍ ആക്രമണം; തീഗോളമായി കെട്ടിടം; വീഡിയോ
കീവിലെ നഗരാതിര്‍ത്തികളിലും ഷെല്ലാക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ ആറാംദിനം ഖാര്‍കീവിലാണ് റഷ്യന്‍ സേന കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. നഗരത്തിലെ സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നും 35 പേര്‍ക്ക് പരിക്കേറ്റെന്നും യുക്രെയ്ന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതും ഖാര്‍കീവിലായിരുന്നു.