രണ്ട് വർഷത്തിലേറെയായി രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ് സുഡാൻ എന്ന ആഫ്രിക്കൻ രാജ്യം.ഇസ്ലാം ആണ് സുഡാനിലെ പ്രബലമായ മതം. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 90.7% പേരും ഇസ്ലാം മത വിശ്വാസികളാണ് . രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ മതവിഭാഗമായ ക്രിസ്തുമതം ജനസംഖ്യയുടെ ഏകദേശം 5.4% മാത്രമാണ്. പരമ്പരാഗത വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു പ്രധാന വിഭാഗവും ഇവിടെയുണ്ട്.
advertisement
ഒരുകാലത്ത് സഖ്യകക്ഷികളായിരുന്ന സുഡാനീസ് സായുധ സേനയും( എസ്.എ.എഫും) അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും ( ആർ.എസ്.എഫ്) സുഡാന്റെ സൈനിക, രാഷ്ട്രീയ ഭാവിയുടെ നിയന്ത്രണത്തിനായി പരസ്പരം ഏറ്റുമുട്ടിയതോടെയാണ് ആഭ്യന്തര സംഘർഷങ്ങളുടെ തുടക്കം. മുമ്പ് അധികാരം പങ്കിട്ടിരുന്ന രണ്ട് സൈനിക യൂണിറ്റുകളും ജനാധിപത്യത്തിലേക്കുള്ള പരിവർത്തന സമയത്ത് തങ്ങളുടെ സേനയെ സംയോജിപ്പിക്കാനുള്ള പദ്ധതികളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടർന്നാണ് സംഘർഷങ്ങൾ ആരംഭിച്ചത്.
ഒക്ടോബർ 26 ന്, വടക്കൻ ഡാർഫറിലെ എൽ-ഫാഷർ നഗരത്തിലെ സൈനിക ആസ്ഥാനം പിടിച്ചെടുത്തതായി ആർഎസ്‌എഫ് പ്രഖ്യാപിച്ചിരുന്നു. ഡാർഫറിലെ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു എൽ-ഫാഷർ. മുൻകാല ഡാർഫർ അതിക്രമങ്ങളിൽ ഉൾപ്പെട്ട ജാൻജവീദ് സായുധ സേനയിൽ നിന്ന് നിന്ന് പരിണമിച്ച ആർ.എസ്.എഫ്, എൽ ഫാഷറിനെ ഉപരോധിക്കുകയും ഡാർഫർ മേഖലയിലെ നഗര കേന്ദ്രങ്ങളിൽ ക്രമേണ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും അന്വേഷണങ്ങളും എൽ ഫാഷറിൽ മൃതദേഹങ്ങളുടെ കൂട്ടങ്ങൾ കാണിക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എൽ-ഫാഷറിർ പിടിച്ചെടുത്ത ശേഷം വിമത സംഘടന കൂട്ടക്കൊലകൾ നടത്തുന്നതായി യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബിൽ (HRL) നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. യേൽ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ എൽ-ഫാഷറിന്റെ സമീപമുള്ള ദരാജ ഔല പ്രദേശത്ത് വീടുകൾ തോറുമുള്ള ഒഴിപ്പിക്കൽ നടപടികൾക്ക് ആർഎസ്‌എഫ് വാഹനങ്ങൾ വിന്യസിച്ചിരിക്കുന്നതായി പറയുന്നു.കഴിഞ്ഞ ആഴ്ച വരെ സാധാരണക്കാർ അഭയം തേടിയിരുന്ന സ്ഥലമാണിത്.
ആർഎസ്‌എഫ് വാഹനങ്ങൾക്ക് സമീപം നിലത്ത് മനുഷ്യശരീരങ്ങളുടെ വലുപ്പവുമായി പൊരുത്തപ്പെടുന്ന വസ്തുക്കൾ ഉപഗ്രഹ ചിത്ര വിശകലനത്തിൽ വ്യക്തമാകുന്നുണ്ടെന്നും ഇതിൽ കുറഞ്ഞത് അഞ്ച് ഇടങ്ങളിലെങ്കിലും ചുവപ്പ് കലർന്ന മണ്ണിന്റെ നിറഭേദം ദൃശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 സെപ്റ്റംബർ 19 ന് ആർഎസ്‌എഫ് ആക്രമിച്ച അൽ സഫിയ പള്ളിയിൽ നിന്ന് ഏകദേശം 250 മീറ്റർ അകലെയാണ് വീടുതോറുമുള്ള ക്ലിയറൻസ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 78 പേർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എൽ-ഫാഷറിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ സാധാരണക്കാർ മരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും യേൽ എച്ച്ആർഎൽ കണ്ടെത്തി.
സുഡാനിലെ ആഭ്യന്തര യുദ്ധം ഏകദേശം 40,000 ആളുകളെ കൊല്ലുകയും 12 ദശലക്ഷം ആളുകളെ കുടിയിറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) കണക്ക്. വ്യാപകമായ വധശിക്ഷകളെയും വീടുതോറുമുള്ള അക്രമത്തെയും കുറിച്ചുള്ള വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ടെന്നാണ് ആർഎസ്‌എഫ് എൽ ഫാഷർ നഗരം പിടിച്ചെടുത്തതിനുശേഷം, യുഎൻ ദുരിതാശ്വാസ കോർഡിനേറ്റർ ടോം ഫ്ലെച്ചർ സുരക്ഷാ കൗൺസിലിനോട് പറഞ്ഞത്. സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും ആളുകളെ അംഗഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
സുഡാനിലെ ദുരിതത്തിന്റെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. അക്രമവും പട്ടിണിയും മൂലം സാധാരണക്കാർ പലായനം ചെയ്യുന്നതിനാൽ എൽ ഫാഷറിലെ ജനസംഖ്യ ഈ വർഷം 62 ശതമാനം കുറഞ്ഞുവെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) റിപ്പോർട്ട് ചെയ്തു. സു സമീഡാനിലുടനീളം 24 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചില പ്രദേശങ്ങൾ ഇതിനകം ക്ഷാമത്തിലാണ്. ഡാർഫറിലെയും കോർഡോഫാനിലെയും സ്ഥിതിഗതികളെ "ഏറ്റവും മോശം" പ്രതിസന്ധി എന്നാണ് യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്സിആർ) വിശേഷിപ്പിച്ചത്.
