ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തെയും ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ച നീതിന്യായ പ്രക്രിയയെും വാസെദ് ശക്തമായി വിമര്‍ശിച്ചു. ബംഗ്ലാദേശിന്റെ നിലവിലെ ഭരണാധികാരികള്‍ നിയമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ജഡ്ജിമാരെ പിരിച്ചുവിടുകയും ഹസീനയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തുവെന്നും മകന്‍ ആരോപിച്ചു.
"ഇന്ത്യ എപ്പോഴും ഒരു നല്ല സുഹൃത്തായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. അവര്‍ ബംഗ്ലാദേശ് വിട്ടുപോയിരുന്നില്ലെങ്കില്‍ എതിര്‍കക്ഷികള്‍ അവരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാരിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും", അദ്ദേഹം പറഞ്ഞു.
advertisement
2024-ല്‍ ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുകയും ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് മുതല്‍ ഹസീന ഇന്ത്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം ഹസീനയാണെന്ന് ആരോപിച്ചും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ക്കു നേരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഉത്തരവിടുകയും ചെയ്ത കുറ്റത്തിന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) അവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. വിധി വന്നതിന് പിന്നാലെയാണ് ഹസീനയുടെ മകന്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും അന്യായം പ്രവര്‍ത്തിച്ചുവെന്നും ഹസീനയ്ക്കു നേരെയുള്ള നിയമനടപടികള്‍ രാഷ്ട്രീയ വഞ്ചനയാണെന്നും മകന്‍ വാസെദ് ആരോപിച്ചു.
ഒരു ബംഗ്ലാദേശി രാഷ്ട്രീയ നേതാവിനെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും കടുത്ത വിധിയാണ് ഹസീന നേരിടുന്നത്. വിധിക്കു പിന്നാലെ ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
"ഒരു കൈമാറ്റം നടക്കണമെങ്കില്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ബംഗ്ലാദേശിൽ തെരഞ്ഞെടുക്കപ്പെടാത്ത ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ ഒരു സര്‍ക്കാരുണ്ട്. എന്റെ അമ്മയയെ കുറ്റവാളിയാക്കാന്‍ അവരുടെ വിചാരണ വേഗത്തിലാക്കാന്‍ അവര്‍ നിയമങ്ങള്‍ നിയമവിരുദ്ധമായി ഭേദഗതി ചെയ്തു", വാസെദ് പറഞ്ഞു.
അഭിഭാഷകരെ നിയമിക്കാന്‍ പോലും ഹസീനയ്ക്ക് അനുവാദം നല്‍കിയില്ലെന്നും, കോടതികളില്‍ അവരുടെ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വിധി ഉറപ്പാക്കാന്‍ ട്രൈബ്യൂണലിന്റെ ഘടന തന്നെ രൂപകല്പന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിചാരണയ്ക്ക് മുമ്പ് 17 ജഡ്ജിമാരെ കോടതിയില്‍ നിന്ന് പിരിച്ചുവിട്ടു. പുതിയ ജഡ്ജിമാരെ നിയമിച്ചു. അവരില്‍ ചിലര്‍ക്ക് ബെഞ്ചില്‍ യാതൊരു പരിചയവുമില്ലെന്നും ഇവര്‍ രാഷ്ട്രീയബന്ധമുള്ളവരാണെന്നും ഹസീനയുടെ മകന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള വിചാരണ നടപടികളും ഉണ്ടായില്ലെന്നും ഇന്ത്യ ഹസീനയെ കൈമാറണമെങ്കില്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ നടക്കണമെന്നും അദ്ദേഹം വിശദമാക്കി.
ട്രൈബ്യൂണലിനെ കപടവും രാഷ്ട്രീയ പ്രേരിതവുമായ സംവിധാനമായി ഹസീന നേരത്തെ തന്നെ തള്ളിയിരുന്നു. ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയതിനാല്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന് വാസെദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് ആക്രമണങ്ങള്‍ രാജ്യത്ത് പലയിടത്തും നടന്നിരുന്നു. നിലവില്‍ സൈനിക ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചുകൊണ്ട് കനത്ത സുരക്ഷയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
