2024 ജൂൺ 5 ന് എട്ടു ദിവസത്തേക്ക് ആരംഭിച്ച ബഹിരാകാശ ദൗത്യമാണ് അപ്രതീക്ഷിതമായി ഒമ്പത് മാസത്തിലേറെ നീണ്ടുപോയത് .
യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ നടന്നു. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കുന്നതാണ് ഇത്.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35നാണ് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐഎസ്‌ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങ്ങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
advertisement
സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരികയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കിയത്.
നാൾവഴികൾ
6 മെയ് 2024- നാസയുടെ ബഹിരകാശ ദൗത്യ സംഘാംഗങ്ങളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുളള ബോയിംഗ് സ്റ്റാർലൈനർ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റി വയ്ക്കുന്നു.
23 മെയ് 2024- ഹീലിയം ചോർച്ച പരിഹരിച്ച് ജൂൺ ഒന്നിന് വിക്ഷേപണം നടത്തുമെന്ന് നാസ പ്രഖ്യാപിക്കുന്നു.
5 ജൂൺ 2024- സുനിതയെയും വിൽമോറിനെയും വഹിച്ച് ബോയിംഗ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം ജൂൺ 14 ന് മടങ്ങിയെത്തുമെന്നും അറിയിക്കുന്നു.
6 ജൂൺ 2024- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇരുവരും എത്തിച്ചേർന്നു.
11 ജൂൺ 2024- തിരിച്ചടികളുടെ തുടക്കം. ഹീലിയം ചോർച്ചയെ തുടർന്ന് മടക്കയാത്ര ജൂൺ 18 ലേക്ക് മാറ്റുന്നു.
24 ഓഗസ്റ്റ് 2024- ബോയിംഗ് സ്റ്റാർലൈനറിന് പകരം മറ്റൊരു ബഹിരാകാശ പേടകത്തിൽ ഇരുവരെയും എത്തിക്കുമെന്ന് നാസ സ്ഥിരീകരിച്ചു.
7 സെപ്റ്റംബർ 2024- യാത്രികരില്ലാതെ സ്റ്റാർലൈനർ മടങ്ങി എത്തി.
28 സെപ്റ്റംബർ 2024 - സ്പെയ്സ് എക്സ് ഡ്രാഗൺ ഫ്രീഡം പേടകത്തിൽ നാസയിലെ മറ്റ് രണ്ട് ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നു.
ഡിസംബർ 2024- മടക്കയാത്ര വീണ്ടും വൈകുമെന്ന് നാസ അറിയിച്ചു. അത് ഫെബ്രുവരി മാർച്ച് മാസത്തിലോ ചിലപ്പോൾ ഏപ്രിലോ ആകാമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു.
12 മാർച്ച് 2025- ഇരുവരെയും മടക്കി എത്തിക്കാനുള്ള നാസയുടെ സ്പെയ്സ് എക്സ് ക്രൂ ടെൻ മിഷൻ അവസാന നിമിഷം നീട്ടിവയ്ക്കുന്നു.
14 മാർച്ച് 2025- ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു.
15 മാര്‍ച്ച് 2025- സുനിതയ്ക്കും വിൽമോറിനുമുളള സീറ്റുകൾ ഒഴിച്ചിട്ട് നാല് പേരുമായി സ്പെയ്സ് എക്സ് പേടകം എത്തിച്ചേരുന്നു.
18 മാർച്ച് 2025- ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് യാത്ര തിരിച്ചു.