680 പുസ്തകങ്ങളാണ് ശരിയ നിയമ വിരുദ്ധവും താലിബാന്‍ നയങ്ങള്‍ക്ക് എതിരുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 140 എണ്ണം സ്ത്രീകള്‍ എഴുതിയതാണ്. 'സേഫ്റ്റി ഇന്‍ ദി കെമിക്കല്‍ ലബോറട്ടറി' ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വനിതകള്‍ എഴുതിയവയുടെ കൂട്ടത്തിലുണ്ട്. ഈ തലക്കെട്ടുകളില്‍ ശരിയ വിരുദ്ധതയും താലിബാന്‍ നയ വിരുദ്ധതയുമുണ്ടെന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ വാദിക്കുന്നത്.
സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കാന്‍ അനുവാദമില്ലെന്ന് ഒരു താലിബാന്‍ ഉദ്യോഗസ്ഥ ബിബിസി അഫ്ഗാനോട് പറഞ്ഞു. 18 വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇവ ശരിയത്ത് തത്വങ്ങള്‍ക്കും വ്യവസ്ഥയുടെ നയത്തിനും എതിരാണെന്നും അധികൃതര്‍ അറിയിച്ചു.
advertisement
ഈ 18 വിഷയങ്ങളില്‍ ആറെണ്ണം പ്രത്യേകമായും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ലിംഗഭേദവും വികസനവും, ആശയവിനിമയത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹ്യശാസ്ത്രം തുടങ്ങിയ കോഴ്‌സുകളാണ് നിരോധിത പട്ടികയിലുള്ളത്.
കഴിഞ്ഞ നാല് വര്‍ഷമായി താലിബാന്‍ ഭരണകൂടം ചെയ്ത കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഇപ്പോൾ വരുത്തുന്ന മാറ്റങ്ങളില്‍ അദ്ഭുതപ്പെടാനില്ല. താലിബാന്റെ സ്ത്രീവിരുദ്ധതയും നയങ്ങളും കണക്കിലെടുക്കുമ്പോള്‍, സ്ത്രീകള്‍ക്ക് സ്വയം പഠിക്കാന്‍ അനുവാദമില്ലാത്തപ്പോള്‍ അവരുടെ വീക്ഷണങ്ങളും ആശയങ്ങളും രചനകളും അടിച്ചമര്‍ത്തപ്പെടുന്നത് സ്വാഭാവികം മാത്രമാണെന്ന് നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ എഴുത്തുകാരികളിലൊരാളായ സാക്കിയ അഡെലി ബിബിസിയോട് പറഞ്ഞു. തനിക്ക് ഈ നീക്കത്തില്‍ അദ്ഭുതമൊന്നും തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് നീതിന്യായ വകുപ്പ് ഉപമന്ത്രിയായിരുന്നു സാക്കിയ.
അസന്മാര്‍ഗികത തടയാനെന്ന പേരില്‍ ചുരുങ്ങിയത് പത്ത് പ്രവിശ്യകളിലെങ്കിലും ഈ ആഴ്ച ഫൈബര്‍ ഓപ്റ്റിക് ഇന്റര്‍നെറ്റ് സേവനത്തിനും താലിബാന്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. താലിബാൻ പരമോന്നത നേതാവിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്.
ഇത്തരം നിയമങ്ങള്‍ സ്ത്രീകളെ മാത്രമല്ല രാജ്യത്തെ ദൈനംദിനം ജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സ്ത്രീകളും പെണ്‍കുട്ടികളും താലിബാന്‍ ഭരണത്തില്‍ ദുരിതത്തിലാണെന്നും റിപ്പോര്‍ട്ട് എടുത്തുകാണിച്ചു.
ആറാം ക്ലാസിനു മുകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ അഫ്ഗാനി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിലക്കുണ്ട്. കൂടാതെ മിഡ്‌വൈഫറി കോഴ്‌സുകളും താലിബാന്‍ വിലക്കി. അഫ്ഗാന്‍ സംസ്‌കാരത്തിന്റെയും ഇസ്ലാമിക നിയമത്തിന്റെയും വ്യാഖ്യാനത്താല്‍ നിര്‍വചിക്കപ്പെട്ട വനിതകളുടെ അവകാശങ്ങള്‍ ബഹുമാനിക്കുന്നതായാണ് താലിബാന്‍ ഭരണകൂടും പ്രസ്താവിച്ചിട്ടുള്ളത്.