ആരാണ് കരിമ ബലോച്ച്?
ബലൂചിസ്ഥാൻ ജനതയുടെ അവകാശങ്ങൾക്കായി പാക് സർക്കാരിനെതിരെ പോരാടിയ വ്യക്തിയാണ് മനുഷ്യാവകാശ പ്രവർത്തകയായിരുന്ന കരിമ ബലോച്ച്. രാഷ്ട്രീയ വിദ്യാർത്ഥി സംഘടനയായ ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ (ബിഎസ്ഒ-ആസാദ്) ആദ്യത്തെ അധ്യക്ഷയായിരുന്നു അവർ. ബലൂച് ആക്ടിവിസ്റ്റുകളുടെ നിർബന്ധിത തിരോധാനത്തിനെതിരെ സംഘടന ശബ്ദമുയർത്തിയിരുന്നു. പാകിസ്ഥാൻ മിലിട്ടറിയുടെയും ഇന്റർ-സർവീസസ് ഇന്റലിജൻസിന്റെയും കടുത്ത വിമർശക കൂടിയായിരുന്ന ബലോച്ചിനെതിരെ പാകിസ്ഥാൻ തീവ്രവാദ കുറ്റം ചുമത്തിയിരുന്നു. തുടർന്ന് കാനഡ കരിമക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകി. 2020 ലാണ് കരിമ ബലോച്ചിനെ കാണാതായത്. തുടർന്ന് സ്വീഡനിലെ ഒരു നദിക്കരയിൽ മരിച്ചതായി കണ്ടെത്തി. നാടു കടത്തപ്പെട്ടതിനെത്തുടർന്ന്, ആ വർഷം മരിച്ച രണ്ടാമത്തെ ബലൂചിസ്ഥാൻ ആക്ടിവിസ്റ്റായിരുന്നു കരിമ.
advertisement
കരിമയുടെ കുടുംബത്തിന്റെ പ്രതികരണം
കരിമയുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കില്ലെന്നും ശക്തയായ ഒരു സ്ത്രീയായിരുന്നു കരിമയെന്നുമാണ് ഭർത്താവ് ഹമ്മൽ ഹൈദർ പറയുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ ഹൈദറും പാക്കിസ്ഥാനിൽ നിന്ന് നാടുകടത്തപ്പെട്ടിരുന്നു.
”അവളുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഗൂഢാലോചന തള്ളിക്കളയാനാവില്ല. പല തവണ വീട്ടിൽ റെയ്ഡ് നടന്നിരുന്നു. അവളുടെ ബന്ധു കൊല്ലപ്പെട്ടു. ആക്ടിവിസവും രാഷ്ട്രീയ പ്രവർത്തനങ്ങളും ഉപേക്ഷിക്കണമെന്നു പറഞ്ഞ് അവളെ പലരും ഭീഷണിപ്പെടുത്തിയെങ്കിലും അവൾ അതൊന്നും വക വെയ്ക്കാതെ കാനഡയിലേക്ക് പലായനം ചെയ്തു”, ഹമ്മൽ ഹൈദർ കൂട്ടിച്ചേർത്തു.
കാനഡയുടെ പ്രതികരണം
നിജ്ജാർ കേസിൽ നിന്ന് വ്യത്യസ്തമായി, കരിമ ബലോച്ചിന്റെ മരണത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മൗനം പാലിക്കുകയാണ് ചെയ്തത്. ഇതൊരു ക്രിമിനൽ കേസല്ലെന്നും ഗൂഢാലോചനയില്ലെന്നും കനേഡിയൻ പോലീസ് വിധിയെഴുതി. എന്നാൽ, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ട്രൂഡോ തികച്ചും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ഖലിസ്ഥാനികളോട് എന്തുകൊണ്ടാണ് ട്രൂഡോ മൃദുസമീപനം സ്വീകരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
”ഇന്ത്യ വളർന്നുവരുന്ന, അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന രാജ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല. തുടർന്നും സഹകരിച്ചു പ്രവർത്തിക്കേണ്ട രാജ്യം തന്നെയാണ് അവർ. ഞങ്ങൾ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങൾ ഉണ്ടാക്കാനോ നോക്കുന്നില്ല. എന്നാൽ നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചും കാനഡക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടാണ് ഈ സംഭവത്തിനു പിന്നിലെ സത്യം കണ്ടെത്തുന്നതിനും അത് പുറത്തുകൊണ്ടുവരുന്നതിനും ഞങ്ങൾ ആവശ്യപ്പെടുന്നത്”, എന്നും ട്രൂഡോ കൂട്ടിച്ചേർത്തു.