'നിജ്ജാർ വെറുമൊരു പ്ലംബർ മാത്രം ആയിരുന്നില്ല'; ഇന്ത്യ-കാനഡ വിഷയത്തിൽ ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയ്‌ക്കെതിരേ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ
- Published by:user_57
- news18-malayalam
Last Updated:
ഹർദീപ് സിങ് കാനഡ അവകാശപ്പെടുന്നത് പോലെ വെറുമൊരു പ്ലംബർ മാത്രമല്ലെന്നും അയാളുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്നും മൈക്കിൾ പറഞ്ഞു
ഖാലിസ്ഥാനി ഭീകരവാദി ഹർദീപ് സിങ് നിജ്ജാറിന്റെ (Hardeep Singh Nijjar) കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാർ ഉയർത്തിയ ആരോപണങ്ങളിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കിൾ റൂബിൻ രംഗത്ത്. ‘മറ്റ് രാജ്യങ്ങളിലേക്കു കടന്നുകയറിയുള്ള അടിച്ചമർത്തൽ’ സംബന്ധിച്ച് യുഎസ് ജാഗ്രത പുലർത്തുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആന്റണി ബ്ലിങ്കൺ പ്രതികരിച്ചിരുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ സഹകരിക്കണമെന്ന് ബ്ലിങ്കൺ ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തെക്കുറിച്ച് നേരിട്ട് പരാമർശം നടത്തിയില്ല. കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ നടത്തിയ ആരോപണങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കാനഡയിലെ ഞങ്ങളുടെ സഹപ്രവർത്തകരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കനേഡിയൻ അന്വേഷണം പുരോഗമിക്കുന്നത് നിർണായകമാണെന്നും ബ്ലിങ്കൺ പറഞ്ഞു. ഈ അന്വേഷണത്തോട് ഇന്ത്യൻ സുഹൃത്തുക്കൾ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലിങ്കന്റെ ഈ പ്രസ്താവനയ്‌ക്കെതിരേയാണ് മുൻ പെന്റഗൺ ഉദ്യോഗസ്ഥനും അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ മൈക്കിൾ റൂബിൻ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങളിൽ വിശ്വസനീയമായ തെളിവുകൾ പുറത്തുവിടാത്തതിൽ അദ്ദേഹം കനേഡിയൻ സർക്കാരിനെ വിമർശിച്ചു. ജസ്റ്റിൻ ട്രൂഡോ തോക്കിൽ കയറി വെടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഹർദീപ് സിങ് കാനഡ അവകാശപ്പെടുന്നത് പോലെ വെറുമൊരു പ്ലംബർ മാത്രമല്ലെന്നും അയാളുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്നും മൈക്കിൾ പറഞ്ഞു. ”നമ്മൾ സ്വയം വിഡ്ഢികളാകരുത്. ഒസാമ ബിൻലാൻദൻ ഒരു കൺസ്ട്രക്ഷൻ എഞ്ചിനീയർ മാത്രമായിരുന്നില്ല. അതുപോലെ ഹർദീപ് സിങ് നിജ്ജാർ കേവലം ഒരു പംബ്ലർ മാത്രമായിരുന്നില്ല. ഒന്നിലധികം ആക്രമണങ്ങളിലൂടെ അയാളുടെ കൈകളിൽ രക്തം പുരണ്ടിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വലിയൊരു തെറ്റാണ് ചെയ്തിരിക്കുന്നത്. തിരുത്താൻ കഴിയാത്ത വിധത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ അദ്ദേഹം തോക്കിൽ കയറി വെടിവെക്കുകയാണ്. അല്ലെങ്കിൽ ഇന്ത്യൻ സർക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ കൈയ്യിൽ തെളിവുകളില്ല, ”മൈക്കിൾ പറഞ്ഞു. ഒരു ഭീകരവാദിയെ എന്തിന് സംരക്ഷിച്ചുവെന്നതിന് കാനഡ ഉത്തരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അന്തർദേശീയ അടിച്ചമർത്തലുകൾക്കെതിരേ അമേരിക്ക എപ്പോഴും നിലകൊള്ളുമെന്ന് സെക്രട്ടറി ആന്റണി ബ്ലിങ്കൺ പറഞ്ഞേക്കാം. അത്തരമൊരു പ്രസ്താവന നടത്തിയാൽ നമ്മൾ കാപട്യക്കാരാകും, ഇറാനിയർ ഖുദ്‌സ് തലവൻ ഖാസിം സുലൈമാനിയുടെയും മുൻ അൽഖ്വൈദ തലവൻ ഒസാമ ബിൻ ലാദന്റെയും കൊലപാതകങ്ങളെ പരാമർശിച്ച് മൈക്കിൾ പറഞ്ഞു. അന്താരാഷ്ട്ര അടിച്ചമർത്തലിനെക്കുറിച്ചല്ല, മറിച്ച് അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂണിൽ വാങ്കൂറിൽ വെച്ച് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ആരോപിച്ചിരുന്നു. ഭീകരവാദത്തിന് ധനസഹായം നൽകിയതിനും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിനും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നയാളായിരുന്നു ഹർദീപ് സിങ്.
advertisement
ഇതുമായി ബന്ധപ്പെട്ട കാനഡ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. അതിന് മറുപടിയായി ഇന്ത്യ കാനഡയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ഇന്ത്യയിലേക്കുള്ള കനേഡിയൻ പൗരന്മാരുടെ വിസ താത്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 26, 2023 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'നിജ്ജാർ വെറുമൊരു പ്ലംബർ മാത്രം ആയിരുന്നില്ല'; ഇന്ത്യ-കാനഡ വിഷയത്തിൽ ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയ്‌ക്കെതിരേ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ