ഇറാനുമായി ഒരു കരാറിൽ എത്തുന്നത് പിന്മാറ്റത്തിന് മാനദണ്ഡമല്ലെന്ന് ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ പരാമർശിച്ച അദ്ദേഹം, താനുമായി കരാർ ഉണ്ടാക്കിയാലും ഇല്ലെങ്കിലും അമേരിക്കയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചു. ഇറാന്റെ ആക്രമണ ശേഷി ഇല്ലാതാക്കുന്നതിനായി നിലവിൽ കടുത്ത സൈനിക നടപടിയാണ് യുഎസ് സ്വീകരിക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ അവരെ പൂർണ്ണമായും തകർത്തെറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇനി അധികം ജോലികൾ ബാക്കിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഹോർമുസ് കടലിടുക്കിലെ തടസ്സം മൂലം എണ്ണക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. ഇത്തരം രാജ്യങ്ങൾ ഒന്നുകിൽ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങണമെന്നും അല്ലെങ്കിൽ സ്വന്തം നിലയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിടുക്ക് തുറക്കാൻ അമേരിക്കയെ സഹായിക്കാത്ത യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെയുള്ള രാജ്യങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മറ്റുള്ളവർക്ക് വേണ്ടി ഇനി അമേരിക്ക ഇടപെടില്ലെന്നും രാജ്യങ്ങൾ സ്വന്തമായി പോരാടാൻ പഠിക്കണമെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വരുന്ന ദിവസങ്ങൾ നിർണ്ണായകമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വ്യക്തമാക്കി. ആവശ്യമെങ്കിൽ കരയുദ്ധം ഉൾപ്പെടെയുള്ള നീക്കങ്ങൾ ഉണ്ടായേക്കാമെന്നും മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങളും ഇനി മുൻകൈ എടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
