കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ നഗരം. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസന്റെ നേതൃത്വത്തിൽ നടത്തിയ കുടിയേറ്റ വിരുദ്ധ, "യുണൈറ്റ് ദി കിംഗ്ഡം" റാലിയിൽ പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങളെത്തി.
advertisement
അതേസമയം വൈറ്റ്ഹാളിലെ പരിപാടിക്കിടെ നടത്തിയ പ്രസംഗങ്ങൾ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിനെതിരെ കുപ്പികളും മറ്റും വലിച്ചെറിയുകയും സംഘർഷവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പ്രതിഷേധത്തെ നേരിടാനായി 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.സെന്റ് ജോർജ്ജ് പതാകകളും യൂണിയൻ ജാക്കും വഹിച്ചുകൊണ്ട് "നമ്മുടെ രാജ്യം തിരികെ വേണം" എന്ന് മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ആളുകൾ "യുണൈറ്റ് ദി കിംഗ്ഡം" പങ്കെടുത്തത്. റോബിൻസന്റെ അനുയായികൾ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ മോശം പരാമർശങ്ങൾ നടത്തുകയും കൊല്ലപ്പെട്ട യുഎസ് യാഥാസ്ഥിതിക പ്രവർത്തകൻ ചാർളി കിർക്കിന് പിന്തുണ അറിയിക്കുകയും ചെയ്തു.
1,10,000 മുതൽ 1,50,000 വരെ ആളുകൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തെന്നാണ് പൊലീസിന്റെ കണക്ക്. 2023 നവംബറിൽ ലണ്ടനിൽ നടന്ന പാലസ്തീൻ അനുകൂല മാർച്ചിൽ ഏകദേശം 300,000 ആളുകളായിരുന്നു പങ്കെടുത്തത്. അതേസമയം സ്റ്റാൻഡ് അപ്പ് ടു റേസിസം സംഘടിപ്പിച്ച "ഫാസിസത്തിനെതിരായ മാർച്ച്" എന്ന എതിർ പ്രതിഷേധത്തിൽ 5000ത്തോളം പേരും പങ്കെടുത്തു.
സ്റ്റീഫൻ യാക്സ്ലി-ലെനൻ എന്നാണ് "യുണൈറ്റ് ദി കിംഗ്ഡം" റാലിക്ക് നേതൃത്വം നൽകിയ ടോമി റോബിൻസന്റെ യഥാർത്ഥ പേര്.ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ സ്ഥാപകനായ ടോമി റോബിൻസൺ,ബ്രിട്ടനിലെ ഏറ്റവും പ്രമുഖ തീവ്ര വലതുപക്ഷ വ്യക്തികളിൽ ഒരാളാണ്. ഈ രാഷ്ട്രം കെട്ടിപ്പടുത്ത ബ്രിട്ടീഷ് പൊതുജനങ്ങളെക്കാൾ കുടിയേറ്റക്കാർക്ക് കോടതിയിൽ കൂടുതൽ അവകാശങ്ങളുണ്ടെന്ന് റോബിൻസൺ ജനക്കൂട്ടത്തോട് പറഞ്ഞു. യൂറോപ്പിൽ നിന്നുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള പ്രഭാഷകരുടെ സന്ദേശങ്ങളിൽ ഭൂരിഭാഗവും കുടിയേറ്റത്തെ കേന്ദ്രീകരിച്ചായിരുന്നു. തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങളെക്കൊണ്ടും മുസ്ലീം സംസ്കാരത്തെക്കൊണ്ടും യൂറോപ്യൻ ജനതയെ മാറ്റിസ്ഥാപിക്കുകയാണെന്നും നമ്മുടെ മുൻ കോളനികൾ നമ്മളെ കോളനിവത്കരിക്കുകയാണെന്നും ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മൂർ പറഞ്ഞു.
അനുമതിയില്ലാതെ ചെറിയ ബോട്ടുകളിൽ ആളുകൾ ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനെക്കുറിച്ചുള്ള യുകെയിലെ രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് ഈ റാലികൾ നടന്നത്. ലണ്ടനിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു എത്യോപ്യക്കാരനെ ശിക്ഷിച്ചതിനെത്തുടർന്ന്, അഭയാർത്ഥികളെ പാർപ്പിച്ച ഹോട്ടലുകൾക്ക് പുറത്ത് നിരവധി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധങ്ങളിൽ ചിലത് അക്രമാസക്തമാവുകയും അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തു.