ചെയ്യാത്ത കുറ്റത്തിന് വര്‍ഷങ്ങളുടെ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഒരാളോടുള്ള രണ്ടാമത്തെ അനീതി എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് വേദത്തിന്റെ നാടുകടത്തല്‍ ഇമിഗ്രേഷന്‍ കോടതി ജഡ്ജ് സ്റ്റേ ചെയ്തത്. കേസില്‍ ബോര്‍ഡ് ഓഫ് ഇമിഗ്രേഷന്‍ അപ്പീലുകള്‍ പുനഃപരിശോധിക്കണോ എന്ന് തീരുമാനിക്കുന്നതു വരെ നാടുകടത്തല്‍ സ്‌റ്റേ ചെയ്തു. ഈ പ്രക്രിയ മാസങ്ങള്‍ എടുത്തേക്കാം.
പെന്‍സില്‍വാനിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ നിന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സമാന്തര സ്‌റ്റേ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇമിഗ്രേഷന്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആ കേസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കാം.
advertisement
കുഞ്ഞായിരിക്കുമ്പോള്‍ നിയമപരമായി ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയതാണ് സുബ്രഹ്മണ്യം വേദം. 1980-ലാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. സുഹൃത്തായ തോമസ് കിന്‍സറിനെ വേദം കൊലപ്പെടുത്തിയെന്നാണ് ആരോപണം. 1982-ലാണ് കൊലപാതക കുറ്റത്തിന് അദ്ദേഹം അറസ്റ്റിലാകുന്നത്. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു പ്രായം.
കൊല്ലപ്പെട്ട തോമസ് കിന്‍സറിനെ അവസാനമായി കണ്ട വ്യക്തി വേദം ആയിരുന്നുവെന്ന ഒറ്റ കാരണത്താലാണ് അദ്ദേഹത്തിന് നീണ്ട ജയില്‍ വാസം അനുഭവിക്കേണ്ടി വന്നത്. കിന്‍സറിനെ അവസാനം കണ്ട വ്യക്തി വേദം ആണെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. സാക്ഷികളോ ഉദ്ദേശ്യമോ ശാരീരിക തെളിവുകളോ ഇല്ലാതെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.
ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രതിഭാഗം പ്രോസിക്യൂട്ടര്‍മാര്‍ പതിറ്റാണ്ടുകളായി മൂടിവെക്കപ്പെട്ട തെളിവുകള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് പെന്‍സില്‍വാനിയ കോടതി അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കിയത്. ഒക്ടോബര്‍ മൂന്നിന് അദ്ദേഹത്തെ മോചിപ്പിച്ചത് 43 വര്‍ഷത്തെ കഠിന തടവിന് അന്ത്യം കുറിക്കേണ്ടതായിരുന്നു. പക്ഷേ, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയ അദ്ദേഹത്തിനായി കാത്തിരിക്കുകയായിരുന്നു. വീട്ടിലേക്ക് അയക്കുന്നതിനു പകരം വേദത്തെ ഫെഡറല്‍ കസ്റ്റഡിയിലേക്ക് മാറ്റി.
ലൂസിയാനയിലെ അലക്‌സാണ്ട്രിയയിലുള്ള ഒരു തടങ്കല്‍ കേന്ദ്രത്തിലാണ് വേദത്തെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്ത അങ്ങോട്ടേക്ക് മാറ്റിയതെന്ന് കുടുംബാംഗങ്ങള്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
വേദത്തിന്റെ ചെറുപ്പകാലത്തെ ചെറിയ ഒരു മയക്കുമരുന്ന് കേസിന്റെ പേരിലാണ് അദ്ദേഹത്തെ നാടുകടത്താന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ശ്രമിക്കുന്നത്. കോളേജ് ബിരുദം നേടുകയും സഹതടവുകാരെ മെന്റര്‍ ചെയ്യുകയും ചെയ്ത വേദത്തിന്റെ പതിറ്റാണ്ടുകാലത്തെ ജയില്‍വാസം തന്നെ 1970-കളിലെ കുറ്റകൃത്യത്തേക്കാള്‍ വലുതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.
നാടുകടത്തല്‍ നടപടി നിര്‍ത്തിവെക്കാനുള്ള കോടതിയുടെ ഇടപെടല്‍ ആശ്വാസം നല്‍കുന്നുണ്ടെന്ന് സുബ്രഹ്മണ്യം വേദത്തിന്റെ കുടുംബം പറഞ്ഞു. ഇമിഗ്രേഷന്‍ കേസ് നിലനില്‍ക്കെ നാടുകടത്തല്‍ അനാവശ്യമാണെന്ന് രണ്ട് കോടതി ജഡ്ജിമാര്‍ സമ്മതിച്ചതില്‍ നന്ദിയുണ്ടെന്ന് സഹോദരി സരസ്വതി വേദം പറഞ്ഞു.
ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ അമേരിക്കയിലെത്തിയ തന്റെ സഹോദരനെ നാടുകടത്താനുള്ള ശ്രമം അംഗീകരിക്കാനാകാത്ത അനീതിയാണെന്നും അവര്‍ വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍ കഴിഞ്ഞു. അയാളെ നാടുകടത്തുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
