1988 ൽ മൗമൂൺ അബ്ദുൾ ഗയൂമിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ മാലിദ്വീപ് ഭരിക്കുന്ന അവസരത്തിലാണ് ബിസ്സിനസുകാരനായ അബ്ദുള്ള ലുത്തുഫിയുടെ നേതൃത്വത്തിൽ ഒരു സംഘം മാലിദ്വീപുകാർ അട്ടിമറിക്ക് ശ്രമം നടത്തിയത്. ശ്രീലങ്കയിലെ തമിഴ് വിഘടനവാദ ഗ്രൂപ്പായ പീപ്പിൾസ് ലിബറേഷൻ ഓഫ് ഓർഗനൈസേഷൻ ഓഫ് തമിഴ് ഈലത്തിന്റെ (PLOTE) സഹായത്തോടെയായിരുന്നു ഈ ശ്രമം. എന്നാൽ ഇന്ത്യയുടെ സഹായത്തോടെ അന്നത്തെ മാലിദ്വീപ് സർക്കാർ ഈ ശ്രമം പൂർണമായും തകർത്തു.
80 ഓളം പിഎൽഒടിഇ പ്രവർത്തകർ 1988 നവംബർ 3 ന് ശ്രീലങ്കയിൽ നിന്നും തട്ടിയെടുത്ത ഒരു ചരക്ക് കപ്പലിൽ മാലിദ്വീപിലെത്തി. എയർപോർട്ടുകളും, തുറമുഖങ്ങളും, മാധ്യമ കേന്ദ്രങ്ങളും അബ്ദുള്ള ലുത്തുഫിയുടെ നേതൃത്വത്തിൽ അവർ പിടിച്ചെടുത്തു. പ്രസിഡന്റായ ഗയൂമിന്റെ വസതിയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. പ്രസിഡന്റിനെ ബന്ദിയാക്കാൻ കഴിയാതെ പോയതിനാൽ ചില മന്ത്രിമാരെ ഉൾപ്പെടെ ഇവർ ബന്ദികളാക്കി. രാഷ്ട്രീയ സാമ്പത്തിക അസമത്വങ്ങളെത്തുടർന്ന് ഗയും പ്രസിഡന്റ് ആയിരുന്ന 1980 ലും 1983 ലും രണ്ട് തവണ അട്ടിമറി ശ്രമങ്ങൾ മുൻപ് മാലിദീപിൽ നടന്നിരുന്നുവെങ്കിലും അതത്ര തീവ്രമായിരുന്നില്ല. എന്നാൽ 1988 ലെ അട്ടിമറി ശ്രമം തങ്ങൾക്ക് തടുക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് മാലിദ്വീപ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. 1988 നവംബർ 3 നാണ് ആർമി സ്റ്റാഫ് ജനറലായിരുന്ന വിഎൻ ശർമയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന വിദേശ കാര്യ വിഭാഗത്തിൽ നിന്നും ഒരു ഫോൺ കോൾ വരുന്നത്.
advertisement
മാലിദ്വീപിൽ ഒരു അടിയന്തര സാഹചര്യമുണ്ടെന്നും, 100 മുതൽ 200 വരെയുള്ള ശ്രീലങ്കൻ തീവ്രവാദ സംഘമുൾപ്പെടുന്നവർ രാജ്യം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എന്നുമായിരുന്നു ഫോൺ കോൾ. പ്രസിഡന്റ് അദ്ദേഹത്തിന്റെ വസതിയിൽ ഒളിവിൽ ആണെന്നും മന്ത്രിമാരെ ബന്ദികളാക്കി വച്ചിരിക്കുകയാണെന്നും ഈ സാറ്റലൈറ്റ് കോളിൽ റോണൻ സെൻ വ്യക്തമാക്കി. നാഷണൽ സെക്യൂരിറ്റി ഗാർഡിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ആർമിയ്ക്ക് ഇടപെടാൻ കഴിയുമോ എന്നും അടിയന്തിര സഹായം ആവശ്യമാണെന്നും സെൻ പറഞ്ഞു. തുടർന്ന് സഹായം വാഗ്ദാനം ചെയ്ത ശർമ സെന്നിനോട് ആശയവിനിമയം നില നിർത്താനും ആവശ്യപ്പെട്ടു.
ബ്രിഗേഡിയർ ഫാറൂഖ് ബാൽസരയുടെ നേതൃത്വത്തിൽ 50 ആം ഇൻഡിപെൻഡന്റ് പാരച്യൂട്ട് ബ്രിഗേഡ്, പാരച്യൂട്ട് റെജിമെന്റിന്റെ 6 ആം ബെറ്റാലിയൻ, 17 ആം പാരച്യൂട്ട് ഫീൽഡ് റജിമെന്റ് എന്നിവയുടെ ഡിറ്റാച്ച്മെന്റുകളെ ഇല്ല്യൂഷൻ 76 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് വഴി എയർ ലിഫ്റ്റ് ചെയ്യുകയും ചെയ്തു. ഡിറ്റാച്ച്മെന്റുകൾ ആഗ്രയിൽ നിന്നും ഹുൽഹുലെ ദ്വീപിലെ മാലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ഇന്ത്യയുടെ പാരാട്രൂപ്പ് വിഭാഗം ബോട്ടുകളിൽ മാലിയിലെത്തി എയർഫീൽഡിനെ സുരക്ഷിതമാക്കി. തുടർന്ന് പിഎൽഒടിഇ വിഭാഗവുമായി നീണ്ട വെടിവെപ്പ് നടന്നു. ഇന്ത്യൻ പട്ടാളക്കാർ മാലിദ്വീപിന്റെ തലസ്ഥാനം പിടിച്ചെടുക്കുകയും ഐഎൻഎസ് ഗോദാവരി ഐഎൻഎസ് ബേത്വ എന്നിവ ഉപയോഗിച്ച് തീവ്രവാദികളുടെ ചരക്ക് കപ്പൽ ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു. ഓപ്പറേഷൻ കാക്ടസ് (Operation Catus) എന്നറിയപ്പെട്ട ഈ സംയുക്ത സൈനിക നടപടിയിൽ 2 ബന്ദികൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടിരുന്നു. മാലിദ്വീപിന്റെ സഹായ അഭ്യർത്ഥന ശ്രീലങ്കയും, പാകിസ്ഥാനും, സിങ്കപ്പൂരും തള്ളിയപ്പോൾ ഇന്ത്യ മാത്രമാണ് സഹായവുമായി എത്തിയത്. അമേരിക്ക സൈനിക സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്വീപിലെത്താൻ കാലതാമസം ഉണ്ടാകും എന്ന് അറിയിച്ചിരുന്നു. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിന്റെ നിർദ്ദേശ പ്രകാരമാണ് ഗയും ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് സംയുക്ത സൈനിക നടപടിക്ക് തീരുമാനമായത്.
