• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ചൈനയിൽ പിടിമുറുക്കി ബിഎഫ്.7; പുതിയ കോവിഡ് വകഭേദത്തെ ഇന്ത്യ പേടിക്കേണ്ടതുണ്ടോ? ലക്ഷണങ്ങൾ എന്തെല്ലാം?

ചൈനയിൽ പിടിമുറുക്കി ബിഎഫ്.7; പുതിയ കോവിഡ് വകഭേദത്തെ ഇന്ത്യ പേടിക്കേണ്ടതുണ്ടോ? ലക്ഷണങ്ങൾ എന്തെല്ലാം?

ബിഎഫ്.7 ന് ഉയർന്ന വ്യാപനശേഷി ഉള്ളതിനാൽ, ചൈനയിൽ കോവിഡ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്

  • Share this:

    ചൈനയിൽ പ്രത്യക്ഷപ്പെട്ട പുതിയ കോവിഡ് വകഭേദം ബിഎഫ്.7 (BF.7) ഇന്ത്യയിലും സ്ഥിരീകരിച്ചതിനെത്തുടർന്ന് രാജ്യത്ത് ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ്. എന്താണ് കൊറോണ വൈറസിൻ്റെ ബിഎഫ്.7 എന്ന വകഭേദം? ലക്ഷണങ്ങൾ എന്തൊക്കെയാണ്. വിശദമായി അറിയാം.

    എന്താണ് ബിഎഫ്.7 വകഭേദം

    ഒമിക്രോണിന്റെ ഒരു ഉപവിഭാഗമാണ്. ബിഎഫ്.7. ഇത് നിരവധി ചൈനീസ് നഗരങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. പ്രതിരോധശേഷിയുടെ കുറവും പലരും വാക്സിനേഷൻ സ്വീകരിക്കാത്തതുമാണ് ഉയർന്ന വ്യാപനത്തിനു കാരണമായി വിലയിരുത്തുന്നത്.‌ വാക്സിനേഷൻ എടുത്തവരെയും ബാധിക്കാൻ ഈ വകഭേദത്തിനു കഴിയും എന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, ഇം​ഗ്ലണ്ട്, ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ബിഎഫ്.7 കണ്ടെത്തിയിട്ടുണ്ട്. ബിഎഫ്.7 വകഭേദം ബാധിച്ച ഒരാൾ ശരാശരി 10 മുതൽ 18.6 വരെ ആളുകളിലേക്ക് വൈറസ് പകരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ബിഎഫ്.7 ന് ഉയർന്ന വ്യാപനശേഷി ഉള്ളതിനാൽ, ചൈനയിൽ കോവിഡ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

    ബിഎഫ്.7 ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

    മറ്റ് ഒമിക്രോൺ വകഭേദങ്ങൾക്ക് സമാനമായ ലക്ഷണങ്ങളാണ് ബിഎഫ്.7 നും ഉള്ളത്. പനി, ക്ഷീണം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയവയെല്ലാം അവയിൽ ഉൾപ്പെടുന്നു. ചിലരിൽ ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. പ്രതിരോധശേഷി കുറഞ്ഞവരെ ബിഎഫ്.7 ​ഗുരുതരമായി ബാധിച്ചേക്കാം എന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

    Also read: Covid 19 | പുതിയ വകഭേദം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധന, മാസ്ക് മറക്കരുത്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

    ബിഎഫ്.7ൽ എന്ത് മ്യൂട്ടേഷനാണ് ഉണ്ടായത്?

    SARS-CoV-2 ന്റെ സ്പൈക്ക് പ്രോട്ടീനിലെ R346T എന്ന ഘടകത്തിന് മ്യൂട്ടേഷൻ സംഭവിച്ചാണ് ബിഎഫ്. 7 ഉണ്ടായത്. ഇതേ മ്യൂട്ടേഷൻ BA.5-ലും കണ്ടെത്തിയിരുന്നു.

    ബിഎഫ്.7 നെ ഭയപ്പെടേണ്ടതുണ്ടോ?

    ചില വിദഗ്ധരുടെ അഭിപ്രായത്തിൽ, ബിഎഫ്.7 നെ അധികം ഭയപ്പെടേണ്ട ആവശ്യമില്ല. പക്ഷേ മുൻകരുതലുകൾ ആവശ്യമാണ്. മാഹാമാരിയെ നേരിടാൻ ചൈന ആദ്യം മുതൽ സീറോ കോവിഡ് നയമാണ് സ്വീകരിച്ചു പോരുന്നത്. ഒരു പരിധിവരെ രോഗത്തോടൊപ്പം ജീവിക്കേണ്ടിവരുമെന്ന് അംഗീകരിച്ച മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ചൈന സ്വീകരിച്ചത്. കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെല്ലാം പൂർണമായും അടച്ച് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന നയമാണത്. പ്രായമായവരെയും മറ്റ് ദുർബലരായ വിഭാ​ഗങ്ങളെയും കോവിഡ് അപകടത്തിലാക്കുന്നതിനാൽ ഈ നയം പലരുടെയും ജീവൻ രക്ഷിക്കുന്നുവെന്ന് ചൈനീസ് സർക്കാർ അവകാശപ്പെടുന്നു.

    ചൈനയിലെ പുതിയ കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആരോ​ഗ്യ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നതിനാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനിലെ (എൻ‌ടി‌ജി‌ഐ) കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എൻ‌കെ അറോറ പറഞ്ഞു.

    “ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എന്നാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഞങ്ങൾ വളരെ ജാഗരൂകരായാണ് പ്രവർത്തിക്കുന്നത്. ജനങ്ങളും വളരെ ജാഗ്രത പാലിക്കണം. രോഗലക്ഷണമുള്ളവരിലെ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം”, എൻകെ അറോറ കൂട്ടിച്ചേർത്തു.

    കേരളത്തിലും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു.

    Published by:user_57
    First published: