ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാല്‍ മഹാമാരി അവസാനിച്ചിട്ടില്ലെന്നാണ് പുതിയ പഠനങ്ങളും നിരീക്ഷണങ്ങളുമെല്ലാം വ്യക്തമാക്കുന്നത്.
ചൈന ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാനാണ് സാധ്യത. അത്തരെമാരു സാഹചര്യത്തിന് അവസരമൊരുക്കരുതെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിസിഎംബി) മുന്‍ ഡയറക്ടര്‍ ഡോ രാകേഷ് മിശ്ര ന്യൂസ് 18-നോട് പറഞ്ഞു.
”മറ്റ് രാജ്യങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിലൂടെ നമ്മള് ഇതിനകം കടന്നുപോയതാണ്. നമ്മള് വാക്സിനേഷന്റെ വലിയൊരു കടമ്പ കടന്നുകഴിഞ്ഞിട്ടുണ്ട്. അതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ പുതിയ വേരിയന്റിന്റെ ആവിര്‍ഭാവം എല്ലായ്പ്പോഴും ആശങ്ക ഉണ്ടാക്കുന്നതാണ്” അദ്ദേഹം പറഞ്ഞു.
മലിനജലത്തിലെ വൈറസിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പഠനം
ഡോക്ടര്‍ മിശ്ര നയിക്കുന്ന ബെംഗളൂരുവിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനറ്റിക്സ് ആന്‍ഡ് സൊസൈറ്റിയിലെ(ടിഐജിഎസ്) ശാസ്ത്രജ്ഞര്‍ വൈറസിന്റെ വ്യാപനം നിരീക്ഷിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ബെംഗളൂരുവിലെ 28 മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ (എസ്ടിപി) നിന്ന് മലിനജല സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ബെംഗളൂര് നഗരത്തിലുടനീളം നടത്തിയ ഏറ്റവും പുതിയ സര്‍വേ പ്രകാരം മലിനജലത്തിലെ SARS-CoV2ന്റെ പോസിറ്റീവ് നിരക്ക് 60% ല്‍ നിന്ന് 32% ആയി കുറഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 28 അഴുക്കുചാലുകളില്‍ ഒമ്പതെണ്ണത്തിൽ മാത്രമേ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളൂ.
”വൈറസ് എവിടെയാണ് അതിജീവിക്കുന്നതെന്നും മുനിസിപ്പല്‍ വാര്‍ഡുകളിലെ അണുബാധ എത്രത്തോളം ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. കൂടാതെ, ഈ സാമ്പിളുകളുടെ ജനതിക ശ്രേണീകരണം നഗരത്തിന്റെ ഏത് ഭാഗത്ത് ഏത് വേരിയന്റാണ് കൂടുതല്‍ പ്രബലമെന്ന് കണ്ടെത്താന്‍ സഹായിക്കും. മലിലജലത്തിന്റെ പരിശോധയിലൂടെ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍, ഏകദേശം ഒരാഴ്ച മുമ്പ് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കും”, സംഘത്തിലെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന് പറഞ്ഞു.
കോവിഡ് രോഗികളുടെ സാമ്പിളുകളുടെ പരിശോധ ഫലം വരാന്‍ ഏറെ സമയമെടുക്കും. എന്നാല്‍ മലിനജലം പരിശോധിക്കുന്നതിലൂടെ വളരെ വേഗത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും. ഇത് വളരെ ചെലവ് കുറഞ്ഞ പ്രക്രിയയാണ്. നിലവില്‍ ബെംഗളൂരു, പൂനെ, ഹൈദരാബാദ്, സൂററ്റ് വിജയവാഡ എന്നിവിടങ്ങളിലും ഇത്തരം പരിശോധന നടക്കുന്നുണ്ട്.
ജനിതക ശ്രേണീകരണം
വൈറസിന്റെ മാറ്റങ്ങള്‍ ട്രാക്കു ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗം ജനിതക ശ്രേണീകരണമാണ്. എന്നാല്‍ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പരിശോധന താരതമ്യേനേ കുറഞ്ഞു. ഇത് പുതിയ വേരിയന്റുകള്‍ ട്രാക്കുചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കി.
‘കോവിഡ് കേസുകള്‍ കുറയുന്നു എന്ന് കാണുന്ന സാഹര്യത്തില്‍ ആളുകള്‍ പരിശോധനയ്ക്കോ ചികിത്സയ്ക്കോ തയാറാകാറില്ല. എന്ന് കരുതി വൈറസ് ഇല്ലാതായി എന്ന് അര്‍ത്ഥമില്ല. അത് ഇപ്പോഴും എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്,” മിശ്ര പറയുന്നു.
ഡോക്ടര്‍ മിശ്ര പറയുന്നതനുസരിച്ച്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൊവിഡ് -19 ന്റെ പാരിസ്ഥിതിക നിരീക്ഷണവും നിര്‍ണായകമാണ്. ”രാജ്യം മുഴുവന്‍ മലിനജല നിരീക്ഷണം നടത്താനുള്ള ഒരു സംവിധാനം നാം വികസിപ്പിക്കേണ്ടതുണ്ട്. കോവിഡിന് പുറമെ മലിനജലം മലേറിയ അല്ലെങ്കില്‍ ഡെങ്കിപ്പനി പോലുള്ള മറ്റ് അണുബാധകള്‍ക്കും കാരണമാകും ”, അദ്ദേഹം പറഞ്ഞു.
മാസ്കും ബൂസ്റ്റര്‍ ഡോസും
വൈറസ് ഇതുവരെ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ലെന്നാണ് ചൈനയിലെ പുതിയ കോവിഡ് തരംഗം ഓര്‍മ്മിക്കുന്നത്. കൊവിഡിന് പുറമെ മറ്റ് രോഗങ്ങളും വരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിക്കണം. മാസ്ക് ധരിക്കുകയും, ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.