തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ പിടിക്കാൻ നിർണായകമായത് ടി-ഷർട്ടും ഷൂസും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം.
അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം. വാഹനം, ഫോൺ രേഖകൾ, സി സി ടിവി, വിവിധ സംഘടനകളിലെ പ്രശ്നക്കാരായ ആളുകൾ, ബോംബ് നിർമാണം എന്നിവയായിരുന്നു അന്വേഷണം. അറസ്റ്റിലായ ജിതിൻ ധരിച്ചിരുന്ന കറുത്ത ടീഷർട്ടും ഷൂസും കേന്ദ്രീകരിച്ചുള്ള അന്വേഷണം നിർണായകമായി.
ജിതിൻ ധരിച്ചിരുന്ന ടീഷർട്ട് 2022 മെയ് മാസത്തിൽ പ്രമൂഖ ബ്രാൻഡ് പുറത്തിറക്കിയതാണെന്ന് കണ്ടെത്തി. ജൂലൈ ഒന്നു വരെ ഈ ടീഷർട്ട് വാങ്ങിയവരുടെ വിവിധ വിവരങ്ങൾ ബ്രാഞ്ചുകളിൽ നിന്ന് ശേഖരിച്ചു. പ്രതി കൃത്യനിർവഹണത്തിന് ഏതാനും ദിവസം മുമ്പ് തിരുവനന്തപുരം പട്ടണത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഇത്തരത്തിലുള്ള ഒരു ടീഷർട്ട് വാങ്ങിയിട്ടുള്ളതായി കണ്ടെത്തി. ഇതാണ് പ്രതിയിലേയ്ക്ക് എത്തുന്നതിൽ പ്രധാന തെളിവായത്. പ്രതി ധരിച്ചിരുന്ന ഷൂ പ്രമുഖ ബ്രാൻഡിന്റെ വ്യാജമാണെന്നും കണ്ടെത്തി.
Also Read- എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി
ജിതിൻ കൃത്യം നിർവ്വഹിക്കുന്ന ദിവസം ഉപയോഗിച്ചിരുന്ന ഫോൺ വിറ്റിട്ടുള്ളതായും കണ്ടെത്തി. ശേഷം ആഗസ്റ്റിൽ ജിതിൻ വാങ്ങിയ ഫോണിൽ അക്രമവുമായു ബന്ധപ്പെട്ട ചില വാട്ട്സ്അപ്പ് ചാറ്റുകളും ഫോൺ കോളുകളും ചെയ്തിട്ടുള്ളതായും കണ്ടെത്തി.
പ്രമുഖ ബ്രാൻഡിന്റെ ടി ഷർട്ട് വാങ്ങിയ വിവരങ്ങൾ, പ്രതിയുടെ ഫോൺ രേഖകൾ, പ്രതി ഫോണിൽ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ ഡിലീറ്റ് ചെയ്തത്, ഹൈട്ടെക്ക് സെല്ല് നടത്തിയ വിശദമായ പരിശോധന വിവരങ്ങൾ, പ്രതിയുടെ ഉടമസ്ഥതയിലുള്ള വാഹനം അന്നേ ദിവസം AKG സെന്ററിന് സമീപത്ത് ഉണ്ടായിരുന്നത് പ്രതിക്ക് വിശദീകരിക്കാൻ കഴിയാത്തത്, തുടങ്ങിയവയാണ് ഈ കേസിലെ കുറ്റകൃത്യങ്ങളായി എടുത്തത്. ഈ കൃത്യത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും, വാഹനത്തെക്കുറിച്ചും മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഒരു മാസത്തിലേറെ ജിതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് എസ് പി ട മധുസൂദനൻ്റെയും ഡി വൈ എസ് പി ജലീൽ തൊട്ടത്തിലിൻ്റെയും നേതൃത്വത്തിലെ സംഘം ഇന്ന് രാവിലെ ജിതിന്നെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ ഒരാൾക്ക് കൂടി പങ്കെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് ഉൾപ്പെടെ കോൺഗ്രസ് ഓഫീസുകൾ സി പിഎം ആക്രമിക്കുന്നതിലുള്ള വൈരാഗ്യമാണ് പടക്കം ഏറിൻ്റെ കാരണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയതും യൂത്ത് കോൺഗ്രസ് പ്രവർത്തകനാണന്നും പ്രതിയായെക്കുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AKG Centre, Crime branch, Youth congress