കൊച്ചി: വ്യാജ വീഡിയോ കേസിൽ ക്രൈം നന്ദകുമാറിനെ (Crime Nandakumar) പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലവധി അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കണമെന്ന പോലീസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ സ്വപ്ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പോലീസ് തന്നോട് ആരായുന്നതെന്ന് നന്ദകുമാർ കോടതിയെ അറിയിച്ചു.
വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് ക്രൈം വാരികയുടെ ഉടമസ്ഥൻ കൂടിയായ നന്ദകുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ജീവനക്കാരി പരാതി നൽകിയത്.
നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതിക്കാരി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ജീവനക്കാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് നന്ദകുമാർ തന്നോട് ആവശ്യപ്പെട്ടപോൾ താൻ അത് നിഷേധിക്കുകയായിരുന്നു. ഇത് നിരസിച്ചതോടെ തനിക്ക് എതിരായി മാനസിക പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരിയായ താൻ സ്ഥാപനം വിട്ട് പുറത്ത് പോവുകയായിരുന്നു എന്നുമാണ് പരാതിയിൽ പ്രധാനമായും പറയുന്നത്.
കഴിഞ്ഞ മെയ് 27ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതിയായ ജീവനക്കാരി പരാതി നൽകിയത്. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ നന്ദകുമാർ ക്രൈം ഓൺലൈൻ വഴി വാർത്തയും നൽകി. ഈ കാര്യം ചൂണ്ടി കാണിച്ച് യുവതി കാക്കനാട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് കഴിഞ്ഞ ദിവസം ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആണ് മറ്റൊരു കേസിൽ പൊലീസ് നടപടി.
യുവതിയുടെ പരാതിയിൽ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകൾ ഉണ്ടെന്നും സിസിടിവി, മൊബൈൽ ഫോൺ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
കസ്റ്റഡിയിൽ വിട്ട് കിട്ടിയ സാഹചര്യത്തിൽ ഈ തെളിവുകൾ പരിശോധിക്കുവാനാണ് പൊലീസ് തീരുമാനം. നന്ദകുമാറിൻ്റെ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത തെളിവുകൾ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് പൊലീസ് വ്യക്തത വരുത്തും. അതേസമയം, തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യം പൊലീസിനെ ഉപയോഗിച്ച് പിണറായി വിജയൻ തീർക്കുകയാണെന്നാണ് നന്ദകുമാറിൻ്റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.