തിരുവനന്തപുരം: ഉടമസ്ഥൻ അറിയാതെ പട്ടപ്പകല്‍ രണ്ടേക്കർ പുരയിടത്തിൽ നിന്ന് മുറിച്ചുകടത്തിയത് 60 തെങ്ങുകൾ. തടി തമിഴ്നാട്ടിലേക്കാണ് കടത്തിയത്. സംഭവത്തിൽ തോന്നയ്ക്കൽ പാട്ടത്തിൻകര തൊടിയാവൂർ സുബഹാന മൻസിലിൽ സുധീർ ( 42 ) നെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാംപ്രതി തോന്നയ്ക്കൽ ഇലങ്കത്തുകാവിൽ ഫസിൽ ഒളിവിലാണ്.
മംഗലപുരം തലക്കോണം ഷമീനാ മൻസിലിൽ ഷമീനയുടെ പുരയിടത്തിൽ നിന്നാണ് തെങ്ങിൻ തടികൾ മുറിച്ചു കടത്തിയത്. ഷമീനയുടെ താമസ സ്ഥലത്തു നിന്നും രണ്ടുകിലോമീറ്റർ മാറി തുടിയാവൂർ മാടൻകാവ് ക്ഷേത്രത്തിന് മുൻവശത്തെ പുരയിടത്തിലാണ് സംഭവം. ഇതിനു സമീപത്തായാണ് പ്രതി സുധീറിന്റെ വീട്.
രണ്ടു ദിവസംകൊണ്ടാണ് 60 തെങ്ങുകള്‍ മുറിച്ചുമാറ്റിയത്. തടിക്കച്ചവടക്കാരനായ ഫസിൽ വഴിയാണ് തടികൾ വിറ്റത്. ചൊവ്വാഴ്ച സമീപ വാസികൾ അറിയിച്ചപ്പോഴാണ് ഷമീന വിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
രാത്രിയോടെ തന്നെ അരുമനയിൽ ഇഷ്ടിക ചൂളയ്ക്കു സമീപം വച്ച് തെങ്ങിൻതടികളോടെ ലോറി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സുധീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.