കേരളം അതിജീവിച്ച 2018ലെ മഹാപ്രളയം തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ലാല്‍, നരേന് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച വിജയത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്നത്.
മലയാളിയുടെ ഉള്ളുലച്ച പ്രളയത്തിന്റെ നടക്കുന്ന ഓര്‍മ്മകള്‍ വെള്ളിത്തിരയില്‍ പുനരാവിഷ്കരിക്കുകയായിരുന്നു സംവിധായകന് ജൂഡ് ആന്റണി ജോസഫ്. ഇത്തരമൊരു വിഷയം അവതരിപ്പിച്ച് വിജയിപ്പിക്കുന്നതില്‍ സംവിധായകനും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊപ്പം തന്നെ എടുത്ത് പറയേണ്ട പേരാണ് 2018ന്റെ സഹകഥാകൃത്തും യുവ നോവിസ്റ്റുമായ അഖില്‍ പി ധര്‍മ്മജന്റെ പേര്.
സിനിമയിലേക്കുള്ള തന്റെ ആദ്യ ശ്രമം തന്നെ വിജയിച്ച അഖില്‍ തന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഖിലിന്റെ രചനയില്‍ പുറത്തിറങ്ങി മലയാളത്തിലെ അടുത്തകാലത്തെ ഏറ്റവും ജനപ്രിയ നോവലായി മാറിയ ‘റാം കെയര്‍ ഓഫ് ആനന്ദി’ സിനിമയാക്കുക എന്നതാണ് ആ സ്വപ്ന പദ്ധതി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവല്‍ യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനുമായി ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ് റാം കെയര്‍ ഓഫ് ആനന്ദി. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവല്‍ സിനിമയാകുന്ന എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രണവ് മോഹന്‍ലാലിനെയും സായി പല്ലവിയെയും ടൈറ്റില്‍ റോളില്‍ അവതരിപ്പിച്ച് റാം കെയര്‍ ഓഫ് ആനന്ദി സിനിമയാക്കാനുള്ള ശ്രമം ആരംഭിച്ചതായി അഖില്‍ പി ധര്മ്മജന് പ്രതികരിച്ചു. ‘നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന റോളില്‍ പ്രണവും സായി പല്ലവിയും അഭിനയിക്കണമെന്നാണ് ആഗ്രഹം അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്’ – അഖില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.