പപ്പേട്ടന്റെ കഫെയിൽ ഗന്ധർവ്വനെത്തി, ഒരു കുളിർകാറ്റു പോലെ
Last Updated:
കലൂരിൽ ഒരു ചടങ്ങിനെത്തിയ നിതീഷ്, തീർത്തും അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു ഇടമുണ്ടെന്ന് അറിയുന്നത്
കൊച്ചി പനമ്പള്ളി നഗറിലെ പപ്പേട്ടൻസ് കഫെയിൽ എന്നുമെന്ന പോലൊരു ദിനമായിരുന്നില്ല ഫെബ്രുവരി 8. തലയിൽ ഒരു നീല തൊപ്പിയും ധരിച്ചൊരാൾ, തീർത്തും പരിചിതനെന്ന പോലെ കഫെയുടെ ഉള്ളിലേക്ക് ആ രാത്രി കടന്നു വന്നു. പേര് നിതീഷ് ഭരദ്വാജ്. ഒരു കാലത്ത് പ്രേക്ഷകർ കൃഷ്ണനായി ആരാധിക്കുകയും, പിന്നീട് അവരുടെ കിനാവുകളിൽ ഗന്ധർവ്വനായി അവതരിക്കുകയും ചെയ്ത പത്മരാജന്റെ ഞാൻ ഗന്ധർവ്വനിലെ ആ ചുള്ളൻ നായകൻ. കലൂരിൽ ഒരു ചടങ്ങിനെത്തിയ നിതീഷ്, തീർത്തും അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു ഇടമുണ്ടെന്നത് അറിയുന്നതും വച്ച് താമസിപ്പിക്കാതെ രാത്രി എങ്കിൽ രാത്രി തന്നെ അങ്ങോട്ട് വച്ച് പിടിക്കുന്നതും. ആ സന്ദർശനത്തെക്കുറിച്ച് കഫേ ഉടമ ശബരി ആരാധകരുടെ പ്രിയ പപ്പേട്ടൻസ് കഫേ പേജിൽ ഇങ്ങനെ കുറിക്കുന്നു.
Also read: പപ്പേട്ടന്റെ സ്വന്തം കഫേ
"ഗന്ധർവ്വന്റെ മടക്കം
പപ്പേട്ടന് ഇന്നൊരു അഥിതിയുണ്ടായിരുന്നു
വെറുമൊരു അഥിതിയല്ല വളരെ വേണ്ടപ്പെട്ടൊരു സന്ദർശകൻ❤
ചിത്രരഥന്റെ കൊട്ടാരത്തിൽ നിന്ന് മോക്ഷം കിട്ടിയതാണോ
അതോ വീണ്ടും ശാപം വിധിച്ച് ഭൂമിയിലേക്ക് അയച്ചതാണോ എന്നറിയില്ല ഗന്ധർവ്വൻ
മടങ്ങിയെത്തിയിരിക്കുന്നു
അതും മലയാളി മനസ്സിലെ ഗന്ധർവ്വൻ വിരാജിക്കുന്ന പപ്പേട്ടന്റെ ആലയത്തിൽ തന്നെയാണ് മടക്കം...
നിതീഷ് ഭരത്ധ്വാജ്
കാലം കുറച്ചു മാറ്റം കൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ കണ്ണിലെ വശ്യതയും പുഞ്ചിരിയിലെ ഗന്ധർവ്വ ചാരുതയും ഇനിയും കുറഞ്ഞിട്ടില്ല...
advertisement
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകത്തെ മനസ്സും ഹൃദയവും നൽകിയാണ് പപ്പേട്ടൻസ് സ്വീകരിച്ചത്
1991 ലാണ് പദ്മരാജന്റെ രചയിലും സംവിധാനത്തിലും ഞാൻ ഗന്ധർവ്വൻ പിറക്കുന്നത്
പിന്നീട് പപ്പേട്ടന്റെ തന്നെ ഒടുവിലെ രചനയായി ഗന്ധർവ്വ കാവ്യം ശേഷിച്ചത് മറ്റൊരു ചരിത്രം
ചിത്രത്തിൽ നീളത്തിൽ മെലിഞ്ഞു വെളുത്തു മോഹിപ്പിക്കുന്ന കണ്ണുകളും വശ്യതയാർന്ന പുഞ്ചിരിയുമായി ഗന്ധർവ്വ വേഷത്തിലെത്തിയ നിതീഷ് ഭരത്ധ്വാജ് അന്നേ മലയാളിയുടെ ഉള്ളിൽ പതിഞ്ഞിരുന്നു.
മുൻപ് രാമായണത്തിലെ കൃഷ്ണ വേഷത്തിൽ നിതീഷിനെ മലയാളിക്ക് സുപരിചിതം ആയിരുന്നുവെങ്കിലും
advertisement
ഒന്ന് കൂടി മനസ്സിൽ ഉറച്ചു പോയത് ഞാൻ ഗന്ധർവ്വനിലൂടെയായിരുന്നു...
അത്രമേൽ തീക്ഷണവും വൈകാരികവുമായിരുന്നു പദ്മരാജന്റെ തൂലിക
ആ ആത്മബന്ധം തന്നെയായിരിക്കാം കാലം ഇത്ര കഴിഞ്ഞിട്ടും പപ്പേട്ടന്റെ ആത്മാവ് പേറുന്ന ഇടത്തേക്ക് നിതീഷിനെ എത്തിച്ചതും
സത്യത്തിൽ ഗന്ധർവ്വ ലോകത്ത് എത്തിയ ഗന്ധർവ്വനെയാണ് നിതീഷിൽ കാണാൻ കഴിഞ്ഞത്
പപ്പേട്ടന്റെ ഓർമ്മകളെ കുറിച്ചും ഗന്ധർവ്വ വിശേഷങ്ങളെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിച്ചു അദ്ദേഹം..
ശെരിക്കും കാലം നൽകിയ ശാപമോക്ഷം പോലെയൊരു വരവ്...
ഒടുവിൽ പപ്പേട്ടൻസിലെ സിനിമ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും ആശംസകൾ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്...
advertisement
അന്നേരം യാദൃശ്ചികമെന്നോണം അതിവൈകാരികമായി പിന്നണിയിൽ മുഴങ്ങുന്നുണ്ടായിരുന്നു
"ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം"
എന്ന ജോൺസൻ മാഷിന്റെ മാന്ത്രിക ഗീതം...
ഈ വരവിനും ആശംസകൾക്കും
ഒരുപാട് സന്തോഷം മലയാളിയുടെ ഗന്ധർവ്വ രൂപത്തിന് പപ്പേട്ടൻസിന്റെ ഹൃദയം നിറഞ്ഞ നന്ദി❤
ഗന്ധർവ്വ ലോകത്തിൽ ഇനിയും അതിഥികൾ ബാക്കിയാണ്....
വരുന്നവരെയും കാത്ത് പപ്പേട്ടൻസ് വാതായനങ്ങൾ തുറന്നിട്ട് കാത്തിരിക്കുകയാണ്"
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 09, 2019 10:26 AM IST